ന്യൂഡല്‍ഹി: കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണം അതിര്‍ത്തി കടന്ന് പാകിസ്ഥാന് പിന്തുണയോടെ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ക്രമസമാധാനപാലനം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ അതിന്റെ പേരില്‍ ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഇന്ത്യക്കാരെയും പോലെ കശ്മീരില്‍ അടുത്തിടെ നടന്ന സംഭവങ്ങള്‍ തന്നെയും വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ നേതാക്കള്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കേണ്ടതുണ്ട്. സ്ഥിതി ഇനിയും രൂക്ഷമായാല്‍ കശ്മീരിലെ പാവങ്ങളായിരിക്കും ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക് അധീന കശ്മീരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ലോകത്തോട് പാകിസ്ഥാന് മറുപടി പറയേണ്ട സമയം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരിലെ യുവാക്കളെ മുഖ്യധാരാ സാമ്പത്തിക മേഖലയിലേക്ക് സമന്വയിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരും. സംസ്ഥാനത്തിന്റെ വികസനയാത്രയ്ക്ക് സാദ്ധ്യമായ എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വിഷയത്തില്‍ രാഷ്ട്രീയവ്യത്യാസം മറന്ന് ഒരേ സ്വരത്തില്‍ സംസാരിച്ചതിന് എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
നാല് മണിക്കൂറോളം നീണ്ട യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് അടക്കമുളള നേതാക്കള്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴും കശ്്മീര്‍ വിഷയത്തിന് പരിഹാരം കാണാന്‍ നോക്കിയിരുന്നെങ്കിലും നടന്നില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഗുലാം നബി ആസാദ് പറഞ്ഞു. എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു.