ടോക്യോ: ഭാരതവും ജപ്പാനും ആണവ സഹകരണ കരാറിൽ ഒപ്പിട്ടേക്കുമെന്ന് സൂചന. നവംബർ പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ സന്ദർശിയ്‌ക്കുന്ന അവസരത്തിൽ ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള ആണവ സഹകരണ കരാർ ഒപ്പിട്ടേക്കുമെന്ന് ജാപ്പനീസ് മാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
ഏഷ്യയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വലിയ സാമ്പത്തിക ശക്തികൾ ഇത്തരമൊരു കരാറിലേയ്‌ക്കു ചായുന്നതിന്റെ സാദ്ധ്യതകളേക്കുറിച്ച് അവ്യക്തമായ നയതന്ത്ര സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ജാപ്പനീസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ആണവശക്തിയുടെ സമാധാനപരമായ ഉപയോഗം മുൻനിർത്തിയുള്ള സഹകരണം സംബന്ധിച്ച് ഇരു രാഷ്‌ട്രത്തലവന്മാരും ഡിസംബറിൽ ധാരണയിലെത്തിയിരുന്നെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ കരാറിലേർപ്പെടുന്നത് മാറ്റി വച്ചിരുന്നു.
ആണവാക്രമണത്തിന്റെ ഭീകരതയും, ദുരന്തവും ഏറ്റുവാങ്ങിയ ലോകത്തിലെ ഒരേയൊരു രാഷ്‌ട്രമാണ് ജപ്പാൻ. അതേസമയം, ആണവോർജ്ജ സ്രോതസ്സുകളെ ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കുന്ന രാജ്യം കൂടിയാണ്. അതുകൊണ്ടു തന്നെ ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള സഹകരണം പുരോഗമനാത്മകവും, സമാധാനപരവുമായ ഒരു മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നും നിരീക്ഷിയ്‌ക്കപ്പെടുന്നു.