ന്യൂഡൽഹി: കളളപ്പണം സൂക്ഷിച്ചു വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനായി ബാങ്ക് ലോക്കറുകൾ സീൽ ചെയ്യുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
ബാങ്ക് ലോക്കറുകൾ സീൽ ചെയ്യുകയും ഡയമണ്ട്, സ്വർണ്ണം, പ്ലാറ്റിനം തുടങ്ങിയവ കണ്ടുകെട്ടുകയുമാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന രീതിയിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത്തരത്തിലുളള യാതൊരു നിർദ്ദേശവും ഇതുവരെ കേന്ദ്രസർക്കാർ നൽകിയിട്ടില്ലെന്നുമാണ് ധനമന്ത്രാലയം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
രാജ്യത്ത് 500, 1000 കറൻസികൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതു മുതൽ പല സ്ഥലങ്ങളിലും സ്വർണ്ണവ്യാപാരം സാധാരണയിൽക്കൂടുതൽ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കസ്റ്റംസ് അധികൃതർ സ്വർണ്ണക്കടകളിൽ പരിശോധന നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഈ മാസം നടന്ന വിൽപ്പന സംബന്ധിച്ച രേഖകൾ ഹാജരാക്കുന്നതിന് ചില ജ്വല്ലിറിയുടമകളോട് അധികൃതർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്തും ഇത്തരത്തിൽ ചില ജ്വല്ലറികളിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടുത്ത പടിയായി ബാങ്ക് ലോക്കറുകൾ സീൽ ചെയ്യുമെന്ന തരത്തിലുളള വ്യാജവാർത്തകൾ ചില മാദ്ധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും പ്രചരിച്ചത്.