ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കും. ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ആദായ നികുതി വകുപ്പിന്റെ അന്വഷണം റദ്ദാക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നേരത്തെ നിരാകരിച്ചിരുന്നു.
കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡ് ഉൾപ്പടെ മൂന്ന് പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്ന അസോസിയേറ്റഡ് ജേണൽസിന്റെ ആസ്തികൾ യങ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ കമ്പനിയ്ക്ക് കൈമാറിയിരുന്നു. ആസ്തികൾ കൈമാറിയതിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സാമിയാണ് കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും ആദായ നികുതി വകുപ്പ് അന്വഷണം ആരംഭിക്കുകയും ചെയ്തു. ആദായ നികുതി വകുപ്പിന്റെ അന്വഷണത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഇന്നലെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. യങ് ഇന്ത്യ ലിമിറ്റഡ് ആദായ നികുതി വകുപ്പിന് മുൻപാകെ രേഖകൾ ഹാജരാക്കണമെന്നും ഇന്നലെ കേടതി ഉത്തരവിട്ടു.
ആദായ നികുതി വകുപ്പ് അന്വേഷണം അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. 50 ലക്ഷം രൂപ മുടക്കി നാഷണൽ ഹെറാൾഡിന്റെ രണ്ടായിരത്തോളം കോടിയുടെ ആസ്തികൾ സോണിയയും രാഹുലും കൈയ്യടക്കിയെന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നത്.