1960 മെയ് ഒന്നിനാണ് ബോംബെ സംസ്ഥാനം വിഭജിക്കപ്പെട്ട് മഹാരാഷ്ട്രയും ഗുജറാത്തും പിറവിയെടുക്കുന്നത് . ആദ്യ തലസ്ഥാനം അഹമ്മദാബാദ് ആയിരുന്നു . പിന്നീട് 1971 ലാണ് ഗാന്ധിനഗർ ഗുജറാത്തിന്റെ തലസ്ഥാനമാകുന്നത്.ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ 154 സീറ്റുകൾ നേടി മൃഗീയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേറി. ജീവരാജ് നാരായൺ മേത്തയായിരുന്നു ഗുജറാത്തിന്റെ ആദ്യ മുഖ്യമന്ത്രി.
1974 വരെ കോൺഗ്രസ് തന്നെ ഗുജറാത്ത് അടക്കി ഭരിച്ചു. 1975 ജൂണിൽ അടിയന്തരാവസ്ഥയ്ക്ക് തൊട്ടു മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ജനസംഘവും ജനത പാർട്ടിയും കോൺഗ്രസ് ഒ യും ചേർന്ന് ഇന്ദിര കോൺഗ്രസിനെ കെട്ടുകെട്ടിച്ചപ്പോഴാണ് ആദ്യമായി കോൺഗ്രസിതര സർക്കാർ ഗുജറാത്തിൽ അധികാരത്തിൽ വന്നത് . പിന്നീട് 1990 ൽ വീണ്ടും ബിജെപി ജനതദൾ സഖ്യം അധികാരത്തിൽ വന്നു .
1995 ൽ ആണ് ഭാരതീയ ജനത പാർട്ടി ഒറ്റയ്ക്ക് ഗുജറാത്തിൽ അധികാരത്തിലേറുന്നത് . 121 സീറ്റുകളുടെ ഉജ്ജ്വല ഭൂരിപക്ഷത്തോടെയാണ് പാർട്ടി അധികാരത്തിലേറിയത് . ശങ്കർ സിംഗ് വഗേല മറുകണ്ടം ചാടിയത് പാർട്ടിക്ക് ഭരണം പോകാൻ കാരണമായെങ്കിലും പിന്നീട് 1998 ൽ നടന്ന തെരഞ്ഞെടുപ്പിൽ 117 സീറ്റുകൾ നേടി വീണ്ടും ബിജെപി അധികാരത്തിലെത്തി .കേശുഭായി പട്ടേൽ മുഖ്യമന്ത്രിയായി .
കേശുഭായ് പട്ടേലിന്റെ ഭരണകാലത്താണ് 2001 ജനുവരി 26 ന് ഗുജറാത്തിനേയും രാജ്യത്തേയും ഞെട്ടിച്ച ഭൂകമ്പം ഉണ്ടായത് . ഇരുപതിനായിരത്തോളം ആളുകൾ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനു വീടുകൾ തകർന്നു . കച്ചും ഭുജും തകർന്നടിഞ്ഞു . ഭൂകമ്പ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കിടെയാണ് ആരോഗ്യപരമായ കാരണങ്ങളാൽ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കേശുഭായ് പട്ടേൽ മാറുന്നതും നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതും .
2002 ലെ ഗോധ്രാനന്തര കലാപത്തെ മൂന്നു ദിവസം കൊണ്ട് പൂർണമായി അടിച്ചമർത്താൻ മോദിക്കായെങ്കിലും നിരവധി വിമർശനങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നു . എന്നാൽ വിമർശനങ്ങളെയെല്ലാം അസ്ഥാനത്താക്കി 2002 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തി . മോദി വീണ്ടും മുഖ്യമന്ത്രിയുമായി . തുടർന്ന് 2007 ലും 2012 ലും നടന്ന തെരഞ്ഞെടുപ്പുകളിൽ മോദി വിജയക്കൊടി പാറിച്ചു .
2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ മുന്നിൽ നിന്ന് നയിച്ച് വിജയത്തിലെത്തിച്ച മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു . മോദിയെ പിന്തുടർന്ന് ആനന്ദി ബെൻ പട്ടേലും ശേഷം വിജയ് രൂപാണിയും മുഖ്യമന്ത്രിയായെങ്കിലും ഗുജറാത്തിൽ ഇന്നും ജനപ്രിയനായ നേതാവ് അവരുടെ നരേന്ദ്ര ഭായ് തന്നെയാണ് .
മോദി പ്രധാനമന്ത്രിയും മറ്റൊരു ഗുജറാത്തിയായ അമിത് ഷാ ബിജെപി പ്രസിഡന്റുമായും പ്രവർത്തിക്കുന്ന ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഗുജറാത്തിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത് . പ്രധാന കക്ഷികളെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഹാർദിക് പട്ടേൽ , അല്പേഷ് താക്കൂർ , ജിഗ്നേഷ് മേവാനി എന്നിവരെ കൂടെ നിർത്തി ബിജെപിക്കെതിരെ സകല ശക്തിയും സമാഹരിച്ച് പൊരുതാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ സംഘടനാ ശക്തിയും വികസനവും നരേന്ദ്രഭായിയുടെ ജന പിന്തുണയുമാണ് ബിജെപിയുടെ തുറുപ്പ് ചീട്ടുകൾ
ഡിസംബർ 9 നും 14 നും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ 18 നാണ് പുറത്തുവരുക . മുൻപത്തെ പോലെ തന്നെ കേരളത്തിലും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രധാന ചർച്ചാവിഷയമാണ് . ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ട്രെൻഡുകളെപ്പറ്റി ഇലക്ഷൻ അനലിസ്റ്റ് സവ്യസാചിയും ടീമും ഗുജറാത്തിലെ മണ്ഡലങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ശനിയാഴ്ച മുതൽ ജനം ടിവി യിൽ വായിക്കാം .