തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവന കോൺഗ്രസിന്റെ സവർണാധിപത്യ മനോഭാവത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.
നെഹ്റു കുടുംബത്തിന് വെളിയിൽ നിന്നുള്ള ആൾ പ്രധാനമന്ത്രി ആയത് അംഗീകരിക്കാൻ ഇപ്പോഴും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി സ്ഥാനം നെഹ്റു കുടുംബത്തിന്റെ കുത്തകയാണെന്ന ചിന്തയാണ് കോൺഗ്രസിന്.
പാവങ്ങൾക്കും പിന്നാക്കക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നത് നീച പ്രവർത്തനമായാണ് കോൺഗ്രസ് കരുതുന്നത്. അതു കൊണ്ടാണ് പിന്നാക്കക്കാരനായ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മോദിയുടെ പ്രവർത്തനം കോൺഗ്രസിനെ അസ്വസ്ഥപ്പെടുത്തുകയാണ്.
വികസന കാര്യങ്ങൾ ചർച്ചയാക്കാൻ കോണ്‍ഗ്രസിന് താത്പര്യം ഇല്ലാത്തതുകൊണ്ടാണ് തരംതാണ പ്രസ്താവന നടത്തുന്നത്. മണി ശങ്കർ അയ്യരെ നിലയ്ക്ക് നിർത്തുന്നതിന് പകരം ബിജെപിയെ കുറ്റപ്പെടുത്തുകയാണ് രാഹുൽ ഗാന്ധി. രാഹുലിന്റെ അനുമതിയോടെയാണ് ഈ പ്രസ്താവന എന്ന് ഇതോടെ തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽഗാന്ധിയുടെ കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനാരോഹണം ഔറംഗസേബ് രാജാവിന്റെ തുടർച്ചയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർ വിവാദപരാമർശം നടത്തിയത്. ആ മനുഷൻ കീഴാളനാണെന്നും അദ്ദേഹത്തിന് സംസ്കാരമില്ല എന്നുമായിരുന്നു വ്യക്തിഹത്യ.