ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ലോക്പാലായി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ നിയമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നിയമനം നടത്തിയത്.
ജസ്റ്റിസ് ദിലീപ് ബി ഭോസ്ലെ, ജസ്റ്റിസ് പ്രദീപ് കുമാർ മൊഹന്തി, ജസ്റ്റിസ് അഭിലാഷ കുമാരി, ജസ്റ്റിസ് അജയ് കുമാർ ത്രിപാഠി എന്നിവർ ജുഡീഷ്യൽ അംഗങ്ങളായും നിയമിതരായി.
മുൻ സശസ്ത്ര സീമബൽ ചീഫ് അർച്ചന രാമസുന്ദരം, മുൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ദിനേശ് കുമാർ ജയിൻ, മഹേന്ദർ സിംഗ്, ഇന്ദ്രജിത് പ്രസാദ് ഗൗതം തുടങ്ങിയവർ ജുഡീഷ്യൽ ഇതര അംഗങ്ങളായിരിക്കും.
2013ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ഘോഷ് 2017ലാണ് വിരമിച്ചത്. പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ലോക്സഭാ സ്പീക്കറും ശ്രേഷ്ഠനായ ഒരു നിയമവിദഗ്ദ്ധനും അടങ്ങുന്നതാണ് നിയമന സമിതി.
രാജ്യത്തിന്റെ ആദ്യത്തെ അഴിമതി വിരുദ്ധ ഓംബുഡ്സ്മാന്റെ നിയമനത്തിനായി ഫെബ്രുവരി അവസാനത്തോടെ പാനൽ സമർപ്പിക്കാൻ സുപ്രീം കോടതി ലോക്പാൽ സെർച്ച് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളും മാനവവിഭവശേഷിയും ഭരണനിർവഹണ സഹായവും കേന്ദ്ര സർക്കാർ കൃത്യമായി ഉറപ്പ് വരുത്തിയിരുന്നു.
2017 ജൂൺ മുതൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന ജസ്റ്റിസ് ഘോഷ് പ്രസ്തുത സമിതിയിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു. കൽക്കട്ട ഹൈക്കോടതിയിലെ മുൻ ജഡ്ജിയും ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ മുൻ ചീഫ് ജസ്റ്റിസുമായിരുന്നു അദ്ദേഹം.
സർക്കാർ സേവനമേഖലയിലെയും പൊതു ഭരണരംഗത്തെയും അഴിമതി നിർത്തലാക്കുന്നതിന് അഞ്ച് വർഷങ്ങൾക്ക് മുമ്പ് ലോക്പാൽ നിയമത്തിന്റെ പ്രാഥമികരൂപം നിലവിൽ വന്നതിന്റെ പിന്തുടർച്ചയായാണ് ലോക്പാലിന്റെ നിയമനം.
രാജ്യത്തിനെ അഴിമതി വിരുദ്ധ പോരാട്ട ചരിത്രത്തിലെ ഏറ്റവും നിർണായകമായ നടപടിയാണ് ലോക്പാലിന്റെ നിയമനം.