ലക്നൗ: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 സീറ്റുകളുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ 73 സീറ്റുകളാണ് എന്‍ഡിഎ സ്വന്തമാക്കിയത്. അതിനു ശേഷം എസ്പി-ബിഎസ്പി സഖ്യത്തിന്റെ നേതൃത്വത്തില്‍ ഇവിടെ മഹാസഖ്യം രൂപീകരിച്ചിരുന്നു. ബിജെപിയുടെ അപ്രമാദിത്വം അവസാനിപ്പിച്ച് സംസ്ഥാനം മഹാസഖ്യം തൂത്തുവാരുമെന്നാണ് ഏവരും വിചാരിച്ചിരുന്നത്.
എല്ലാ കണക്കു കൂട്ടലുകളേയും തകിടം മറിച്ചു കൊണ്ട് വീശിയടിച്ച മോദി കൊടുംകാറ്റില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കാലിടറുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന യുപിയില്‍ നിലവില്‍ 61 സീറ്റുകളില്‍ വ്യക്തമായ മുന്നേറ്റത്തോടെ കാവിപ്പട ബഹുദൂരം മുന്നിലാണ്. എസ്പി-ബിഎസ്പി സഖ്യം 18 സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മാത്രമാണ് മുന്നിലുള്ളത്.
വര്‍ഷങ്ങളായുള്ള വൈരാഗ്യം മറന്നാണ് അഖിലേഷ് യാദവും മായാവതിയും പരസ്പരം കൊകോര്‍ത്തത്. 2014-ലെ തകര്‍ച്ചയില്‍ നിന്നും കര കയറാനാണ് ഇരുവരും ഒന്നിച്ചത്. മോദിയെ വീഴ്ത്താനുള്ള എസ്പി-ബിഎസ്പി സഖ്യത്തിന്റെ ശ്രമങ്ങള്‍ ഏറെക്കുറേ വിഫലമായിക്കഴിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ബിജെപിയുടെ അടിത്തറയിളകിയിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണവും ലക്ഷ്യം കണ്ടില്ലെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.