തിരുവനന്തപുരം: കോണ്‍ഗ്രസുമായി കൈകോര്‍ത്തിട്ടും രക്ഷയില്ലാത്ത അവസ്ഥയിലാണ് സിപിഎം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് സഖ്യത്തില്‍ പങ്കാളിയായെങ്കിലും പാര്‍ട്ടിയുടെ നില കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ മോശമായിരിക്കുകയാണ്. കേരളത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍ പശ്ചിമ ബംഗാളിലും പാര്‍ട്ടി പൂര്‍ണ്ണമായി ക്ഷീണിച്ചു കഴിഞ്ഞു.
2004-ല്‍ 43 സീറ്റുകള്‍ നേടിയ സിപിഎം 2009-ല്‍ 16 സീറ്റിലേക്ക് അടിതെറ്റി വീഴുകയായിരുന്നു. തുടര്‍ന്ന് 2014-ല്‍ രാജ്യത്താകമാനം വീശിയടിച്ച മോദി തരംഗത്തില്‍ സിപിഎമ്മിന് ബാക്കിയുണ്ടായിരുന്ന അടിത്തറയും ഇളകി വീണു. അന്ന് രണ്ടക്കം തികക്കാന്‍ പോലുമുള്ള ശേഷി സിപിഎമ്മിന് ഉണ്ടായിരുന്നില്ല. 9 സീറ്റിലേക്ക് കൂപ്പുകുത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്നീടൊരു തിരിച്ചു വരവ് അസാദ്ധ്യമായിരുന്നു.
നരേന്ദ്ര മോദിയെന്ന വന്‍ വൃക്ഷത്തെ വീഴ്ത്തുകയെന്ന സ്വപ്നത്തോടെ പ്രതിപക്ഷ സഖ്യത്തില്‍ പങ്കാളിയായ പാര്‍ട്ടിയുടെ അധപതനം ഏറെക്കുറേ പൂര്‍ത്തിയായിക്കഴിഞ്ഞെന്നാണ് നിലവിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ 9 സീറ്റുകളിലാണ് ഒതുങ്ങിയതെങ്കില്‍ ഇത്തവണ വെറും 3 എംപിമാര്‍ എന്ന നാണക്കേടാണ് പാര്‍ട്ടിയെ കാത്തിരിക്കുന്നത്.
തമിഴ്നാട്ടില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് മാത്രമാണ് ഇടതു മുന്നണിക്ക് ആശ്വാസമായത്. കോയമ്പത്തൂരില്‍ നിന്നും പി.ആര് നടരാജന്, മഥുരയില്‍ എസ്.വെങ്കടേശന് എന്നിവരും കേരളത്തില്‍ ആലപ്പുഴയില്‍ നിന്നും എ.എം ആരിഫും ഉള്‍പ്പടെ 3 എംപിമാരുമായാണ് സിപിഎം ലോക്സഭയിലെത്തുക.