ന്യൂഡൽഹി: 2014 ലിലേതിന് സമാനമായി ഇത്തവണയും കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല. യുപിഎ ആകെ 86 സീറ്റിലേക്ക് ഒതുങ്ങിയതോടെയാണ് പ്രതിപക്ഷ നേതൃ സ്ഥാനം നഷ്ടമാകുന്നത്. 16-ാം ലോക്സഭയിൽ യുപിഎയ്ക്ക് 60 സീറ്റ് മാത്രം ലഭിച്ചതോടെയാണ് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടത്.
2014 ലെ മോദി തരംഗത്തിൽ 44 സീറ്റ് മാത്രം ലഭിച്ച കോൺഗ്രസിന് ഇത്തവണത്തെ മോദി കൊടുങ്കാറ്റിൽ 50 സീറ്റുകൾ പോലും തികക്കാനായില്ല. പഞ്ചാബിലും കേരളത്തിലും മാത്രമാണ് കോൺഗ്രസിന് നിലമെച്ചപ്പെടുത്താനായത്. കേരളത്തിലെ 20 സീറ്റിൽ 19 ഇടത്തും കോൺഗ്രസിന് വിജയിക്കാനായി. അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും അമേത്തിയിൽ സ്മൃതി ഇറാനിയോട് പരാജയമേറ്റുവാങ്ങിയത് കോൺഗ്രസിനേറ്റ ഇരട്ട പ്രഹരമാണ്.