ന്യൂഡൽഹി; ഫെബ്രുവരി 20 നകം 10,000 കോടി രൂപയും ബാക്കി കുടിശ്ശികയും ടെലികോംവകുപ്പിന് അടച്ചുതീർക്കുമെന്ന് ഭാരതി എയർടെൽ. ടെലികോം കമ്പനികൾ കുടിശ്ശിക വരുത്തിന്നതിനെ തുടർന്ന് രൂക്ഷ വിമർശനങ്ങളാണ് ടെലികോം വകുപ്പിന് സുപ്രിംകോടതിയിൽ നേരിടേണ്ടിവന്നത്. ഇതിനു പിന്നാലെ ടെലികോം വകുപ്പ് എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും കുടിശ്ശിക തീർക്കാൻ അന്ത്യശാസനം നൽകുകയായിരുന്നു.
2020 ഫെബ്രുവരി 20 ന് കോടതിയുടെ അടുത്ത സിറ്റിങ്ങിന് മുൻപ് 10,000 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് എയർടെൽ കേന്ദ്രസർക്കാരിനെ അറിയിച്ചു. ലൈസൻസ് ഫീസും സ്‌പെക്ട്രം ഉപയോഗ ചാർജും ഉൾപ്പെടെ 35,586 കോടി രൂപയാണ് എയർടെൽ സർക്കാരിന് നൽകാനുള്ളത്.
ഇക്കാര്യത്തിൽ 2019 ഒക്ടോബർ 24 ലെ സുപ്രീം കോടതി വിധി പ്രകാരം ജനുവരി 23 നകം ടെലികോം ഓപ്പറേറ്റർമാർ കുടിശ്ശിക തീർക്കണമെന്നായിരുന്നു വ്യവസ്ഥ. 1.47 ലക്ഷം കോടി രൂപയുടെ മൊത്ത വരുമാനം (എജിആർ) ക്രമീകരിക്കാനുള്ള ഉത്തരവ് പാലിക്കാത്ത ടെലികോം ഓപ്പറേറ്റർമാർക്കെതിരെ നടപടി സ്വീകരിക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.