15-ാം വയസ്സിൽ കുടുംബം പട്ടിണിയാകാതിരിക്കാൻ ഡെലിവറി ബോയായും ഡാറ്റാ എൻട്രി ഓപ്പറേറ്ററായും ജോലി ചെയ്ത ബാലൻ, വർഷങ്ങൾക്കിപ്പുറം ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന്റെ ആഗോള നേതൃത്വം ഏറ്റെടുക്കുന്ന ഇന്ത്യക്കാരൻ, കുനാൽ ഷായുടെ ജീവിതയാത്രയാണ് ഇന്ന് രാജ്യത്തിനാകെ അഭിമാന നിമിഷമാകുന്നത്. മുംബൈയിലെ ഒരു സാധാരണ കുടുംബത്തിലാണ് കുനാൽ ഷാ ജനിച്ചത്. പ്രതിസന്ധികളോട് പോരാടിയാണ് കുനാൽ വിജയത്തിന്റെ പടുവകൾ ഓരോന്നായി കയറിയത്.
അദ്ദേഹം സ്ഥാപിച്ച FreeCharge ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്ത് വലിയ വിജയമായി മാറി. തുടർന്ന് ക്രഡ് (CRED) എന്ന ഫിൻടെക് പ്ലാറ്റ്ഫോം ആരംഭിച്ച കുനാൽ ഷാ, ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ സ്റ്റാർട്ടപ്പ് സംരംഭകരിൽ ഒരാളായി വളർന്നു. ഇന്ന് കോടിക്കണക്കിന് ഉപയോക്താക്കളുള്ള ക്രഡിനെ ലാഭത്തിലേക്കെത്തിച്ച ശേഷമാണ് അദ്ദേഹം പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.
ഇതിനിടെ മെറ്റ ഏകദേശം 900 മില്യൺ ഡോളർ ക്രഡിൽ നിക്ഷേപിക്കുകയും കമ്പനിയിൽ ഓഹരി സ്വന്തമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് കുനാൽ ഷാ ക്രഡിനറെ സിഇഒ സ്ഥാനം ഒഴിഞ്ഞ് മെറ്റയുടെ നേതൃത്വ സംഘത്തിൽ ചേരുന്നത്. കഴിഞ്ഞ ഏഴ് വർഷമായി വാട്സ്ആപ്പിനെ നയിച്ചിരുന്ന വിൽ കാത്ത്കാർട്ടിന്റെ പിൻഗാമിയായാണ് കുനാൽ ഷായുടെ നിയമനം.
വാട്സ്ആപ്പിന്റെ അടുത്ത വളർച്ചാ ഘട്ടത്തിന് നേതൃത്വം നൽകുക, പരസ്യ-സബ്സ്ക്രിപ്ഷൻ അധിഷ്ഠിത സേവനങ്ങൾ വിപുലപ്പെടുത്തുക, കൃത്രിമ ബുദ്ധി (AI) അധിഷ്ഠിത സേവനങ്ങൾ കൂടുതൽ ശക്തമാക്കുക എന്നിവയായിരിക്കും കുനാൽ ഷായുടെ പ്രധാന ചുമതലകളെന്ന് മെറ്റ അറിയിച്ചു.
സാധാരണ കുടുംബത്തിൽ നിന്ന് ആഗോള ടെക് ലോകത്തിന്റെ നെറുകയിലേക്കുള്ള കുനാൽ ഷായുടെ ഈ യാത്ര ഇന്ത്യൻ യുവതലമുറയ്‌ക്ക് പുതിയ പ്രചോദനമായാണ് വിലയിരുത്തപ്പെടുന്നത്. ആഗോള ടെക് കമ്പനികളുടെ നേതൃത്വത്തിൽ ഇന്ത്യക്കാരുടെ സാന്നിധ്യം വീണ്ടും ശക്തമാകുന്നതിന്റെ തെളിവുകൂടിയായാണ് ഈ നിയമനം.















