ബെർലിൻ: കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷ താരത്തിനുള്ള അവാർഡ് അർജന്റീനിയൻ സ്ട്രൈക്കർ ലയണൽ മെസിയും ബ്രിട്ടന്റെ ഫോർമുലാ വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടനും പങ്കിട്ടു. ഇതാദ്യമായാണ് പുരസ്കാരം പങ്കിടുന്നത്.
ലോറിയസ് നേടുന്ന ആദ്യ ഫുട്ബോള്‍ താരമെന്ന അംഗീകാരവും മെസി സ്വന്തമാക്കി. കെനിയൻ അത് ലറ്റ് കിപ്ചോഗെ, സ്പെയ്ൻ താരം മാർക്ക് മാർക്വസ്, ടെന്നീസ് താരം റഫേൽ നദാൽ, അമേരിക്കൻ ഗോൾഫ് താരം ടൈഗർ വുഡ്സ് എന്നിവരെ പിന്നിലാക്കിയാണ് മെസിയും ഹാമിൽട്ടനും പുരസ്കാരം സ്വന്തമാക്കിയത്.
അമേരിക്കയുടെ ജിംനാസ്റ്റിക്സ് വിസ്മയം സിമോൺ ബൈല്‍സാണ് മികച്ച വനിതാതാരം. ദക്ഷിണാഫ്രിക്കൻ റഗ്ബി യൂണിയൻ ടീമാണ് മികച്ച ടീമിനുള്ള പുരസ്കാരം നേടിയത്. ജെർമനിയുടെ ഡിർക് നോവിറ്റ്സ്ക്കിയ്‌ക്കാണ് ലൈഫ് റ്റൈം അച്ചീവ്മെന്റ് പുരസ്കാരം.
ഏറ്റവും മികച്ച കായിക മുഹൂർത്തത്തിനുള്ള അവാർഡ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്കാണ്. 2011ലെ ലോകകപ്പ് വിജയാഘോഷത്തിനാണ് പുരസ്കാരം.
Leave a Comment