ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ ഹൈന്ദവ ദേവാലയങ്ങൾക്ക് നേരെ ആസൂത്രിത അക്രമം . നെല്ലൂർ ജില്ലയിലെ കോണ്ടബിത്രഗുന്ത ഗ്രാമത്തിലെ പ്രശസ്തമായ പ്രസന്ന വെങ്കിടേശ്വര ക്ഷേത്രത്തിലെ രഥമാണ് അടുത്തിടെ അക്രമികൾ കത്തിച്ചത് .
പെട്രോൾ ഉൾപ്പെടെയുള്ളവ ഒഴിച്ചാണ് രഥം കത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട് . എന്നാൽ അക്രമികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല . മാർച്ച് നാലിന് ബ്രഹ്മരഥോത്സവം നടക്കാനിരിക്കെയാണ് അക്രമം നടന്നത് .
കഴിഞ്ഞ വർഷം മുതൽ തന്നെ ആന്ധ്രാപ്രദേശിൽ ക്ഷേത്രങ്ങൾക്ക് നേരെ അക്രമങ്ങൾ നടത്തിയിരുന്നു . മാർച്ചിൽ ഗോദാവരി ജില്ലയിലെ കാക്കിനടയിൽ രണ്ട് പുരാതന ഹിന്ദു ക്ഷേത്രങ്ങൾ ജെസിബി യന്ത്രം ഉപയോഗിച്ച് പള്ളി അധികൃതർ തകർത്തിരുന്നു . ക്രിസ്ത്യൻ പള്ളിക്ക് സമീപം ക്ഷേത്രം നിലനിൽക്കുന്നതിനെ ചൊല്ലിയുള്ള വാക്കു തർക്കത്തിനൊടുവിലായിരുന്നു അത് .
തുടർന്ന് ഈ മാസം 5 ന് ഗുണ്ടൂർ ജില്ലയിലെ റോംപിചാർല ഗ്രാമത്തിലെ വേണു ഗോപാല സ്വാമി ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം അടക്കമുള്ളവ തല്ലി തകർത്തിരുന്നു . ഗുപ്ത കാലഘട്ടത്തിൽ പണി കഴിപ്പിച്ച ഏറെ പുരാതനമായ ക്ഷേത്രമാണിത് . അക്രമത്തിൽ കടുത്ത പ്രതിഷേധമാണ് ഭക്തരിൽ നിന്നും ഉയരുന്നത് .
ജനുവരി 21 ന് , കിഴക്കൻ ഗോദാവരി ജില്ലയിലെ പിത്താപുരം നഗരത്തിൽ ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങൾ അജ്ഞാതരായ അക്രമികൾ കത്തിച്ചിരുന്നു . ഹിന്ദു ദേവാലയങ്ങൾക്ക് നേരെ വ്യാപക ആക്രമണങ്ങൾ നടന്നിട്ടും കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിനു കഴിയാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട് .
സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് കാട്ടി ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം (എൽആർപിഎഫ്) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്ത് നൽകിയിട്ടുണ്ട് . ഹിന്ദു ക്ഷേത്രങ്ങൾക്ക് മതിയായ സംരക്ഷണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട് .