ന്യൂഡൽഹി : ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താന്റെ ശ്രമം. ഗൾഫിലെ ഉന്നത നേതൃത്വങ്ങളുടെ പേരിൽ വ്യാജ ട്വിറ്റർ ഐഡികൾ ഉണ്ടാക്കി ഇന്ത്യക്കെതിരെ ട്വീറ്റുകൾ ചെയ്താണ് പാക് ചാര സംഘടന സൈബർ ജിഹാദ് നടപ്പാക്കുന്നത്. ഒമാൻ രാജകുമാരി മോന അൽ സയിദിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് കയ്യോടെ പിടികൂടിയതോടെയാണ് പാകിസ്താന്റെ ഇടപെടൽ പുറത്തുവന്നത്. ഒമാനിലെ പത്ത് ലക്ഷം ഇന്ത്യക്കാരെ പുറത്താക്കുമെന്നായിരുന്നു ഈ വ്യാജ അക്കൗണ്ടിൽ നിന്ന് ഭീഷണി ഉയർന്നത്.
എച്.എച്ച് മോന ബിന്റ് ഫഹദ് അൽ സൈദ് എന്നു പേരായ ഐഡി നേരത്തെ പാക് ഫൗജ് എന്ന് പേരുള്ള ഐഡി ആയിരുന്നെന്ന് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകൾ പുറത്തുവന്നു. മാത്രമല്ല ഈ ഐഡി നേരത്തെ ട്വീറ്റ് ചെയ്ത എല്ലാ ട്വീറ്റുകളും ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. മാത്രമല്ല മോന അൽ സയിദിന്റെ പേരിൽ യഥാർത്ഥ അക്കൗണ്ട് ട്വിറ്ററിൽ വേറെയുണ്ട്. ഒമാൻ രാജകുമാരിയുടെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്ത വ്യാജ അക്കൗണ്ടിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഈ അക്കൗണ്ടിൽ നിന്നുള്ള പഴയ ട്വീറ്റുകൾ
നേരത്തെ പാകിസ്താൻ പിണിയാളുകളെ വച്ച് ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർക്കെതിരെ പ്രചാരണങ്ങൾ അരങ്ങേറിയിരുന്നു. ഇന്ത്യയിലെ ഭരണകൂടത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പിന്തുണയ്‌ക്കുന്നവരെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രചാരണം. ഇതിൽ കൂടുതലും പ്രചാരണം നടത്തിയത് പാകിസ്താനിൽ നിന്നുള്ള അക്കൗണ്ടുകളോ പാകിസ്താനെ പിന്തുണയ്‌ക്കുന്ന അക്കൗണ്ടുകളോ ആയിരുന്നു.
അതേസമയം പാകിസ്താൻ തുടങ്ങിവച്ച പ്രചാരണങ്ങൾക്ക് കേരളത്തിൽ നിന്നുള്ള തീവ്രവാദ സംഘടനകളുടെ അണികളും വൻ പിന്തുണ കൊടുത്തിരുന്നു. പോപ്പുലർ ഫ്രണ്ട് , എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും ചില ഇടതുപക്ഷ പ്രവർത്തകരും പാക് അനുകൂല ഐഡികളിൽ നിന്ന് ഇന്ത്യൻ പൗരന്മാർക്കെതിരെ വന്ന പ്രചാരണങ്ങളെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പിന്തുണച്ചിരുന്നു.