ന്യൂഡൽഹി : ഡൽഹിയിൽ സി.ആർ.പി.എഫ് ജവാൻ കൊറോണ ബാധിച്ച് മരിച്ചു. 55 വയസ്സുകാരനായ സി.ആർ.പി.എഫ് സബ് ഇൻപെക്ടറായ ഇക്രം ഹുസൈനാണ് മരിച്ചത്. അഞ്ച് ദിവസം മുൻപാണ് ഇദ്ദേഹത്തിനു രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു. സി.ആർ.പിഎഫ് ജവാന്റെ മരണത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. കൊറോണക്കെതിരെ അദ്ദേഹം ധീരമായി പൊരുതിയെന്നും അമിത് ഷാ അനുസ്മരിച്ചു.
അസമിലെ ബാർപേട്ട സ്വദേശിയായ ജവാന് മയൂർ വിഹാറിലെ സി.ആർ.പി.എഫ് 31 ബറ്റാലിയൻ ക്യാമ്പിലായിരുന്നു ജോലി. അമിത രക്തസമ്മർദ്ദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതാണ് സ്ഥിതി വഷളാക്കിയത്. മയൂർ വിഹാറിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയിൽ നിന്നാണ് ഇയാൾക്ക് കൊറോണ പകർന്നത്. ഇവർ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രായമുള്ളവരും മറ്റ് അസുഖങ്ങളുള്ളവരും കൊറോണ പിടിപെട്ടാൽ ഗുരുതരാവസ്ഥയിലാകാൻ സാദ്ധ്യതയുള്ളതായി റിപ്പോർട്ട് ഉണ്ടായിരുന്നു. അതേസമയം 90 വയസ്സിനു മുകളിൽ പ്രായമുള്ളവർ കൊറോണയിൽ നിന്ന് മുക്തരായിട്ടുമുണ്ട്. എങ്കിലും പ്രായമുള്ളവരും അസുഖ ബാധിതരും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം.