ലഖ്നൗ: കൊറോണ പ്രതിന്ധിക്കിടെ ചൈനയോടുള്ള അതൃപ്തി ജര്‍മ്മനിയും പ്രകടിപ്പിക്കുന്നു. ഈ നീരസം ഇന്ത്യക്ക് ഗുണമാകുമെന്നാണ് വിലയിരുത്തൽ. നിലവില്‍ ജര്‍മ്മനിയുടെ പ്രസിദ്ധരായ ഷൂ നിര്‍മ്മാണ കമ്പനികളെല്ലാം തന്നെ ചൈന വിടുകയാണ്. ഇന്ത്യയിലെ ആഗ്രയിലേക്കാണ് കമ്പനികള്‍ ചുവടുറപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ചാണ് ജര്‍മ്മനിയുടെ അന്താരാഷ്ട്ര ബ്രാന്‍ഡുകളായ വോണ്‍ വെല്‍ ഇന്ത്യയിലേക്ക് എത്തുക. തുടക്കത്തില്‍ 110 കോടിയുടെ മുതല്‍മുടക്കാണ് നടത്തുക. ചൈനയിലെ മുഴുവന്‍ നിര്‍മ്മാണവും ജര്‍മ്മന്‍ കമ്പനി നിര്‍ത്തിക്കഴിഞ്ഞു. വോണ്‍ വെല്‍ ലാട്രിക് ഇന്‍ഡസ്ട്രി പ്രൈ.ലി എന്ന പേരിലുള്ള കമ്പനിയാണ് ആഗ്രയില്‍ നിര്‍മ്മാണ ശാല ആരംഭിക്കുന്നത്. ഒരു വര്‍ഷം 5 ലക്ഷം ജോഡി ഷൂ നിര്‍മ്മിക്കാന്‍ ശേഷിയുള്ള സ്ഥാപനമാണ് വരുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ചെരുപ്പ്- ഷൂ എന്നിവയുടെ സോള്‍, പ്രത്യേക തുണികള്‍, രാസവസ്തുക്കള്‍ എന്നിവയാണ് നിര്‍മ്മിക്കുക. അത്യാധുനിക യന്ത്രങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പൂര്‍ണ്ണ സജ്ജീകരണങ്ങള്‍ തയ്യാറാകുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചന നല്കി.