വാഷിംഗ്ടണ്‍: അമേരിക്കയിൽ ഉടലെടുത്ത കലാപം അമര്‍ച്ച ചെയ്യാന്‍ പട്ടാളത്തെ നിയോഗിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. അതിശക്തമായ കലാപങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന 17 നഗരങ്ങളിലും ദേശീയ സുരക്ഷാ സേനയെ നിയോഗിക്കുന്ന കാര്യത്തിലാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
‘ രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന ഒന്നും അനുവദിക്കാനാകില്ല. അക്രമം അതിന്റെ എല്ലാ അതിര്‍ത്തികളും ലംഘിക്കുകയാണ്. തെരുവുകളില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണ്. അവരെ മറികടക്കുന്ന തരത്തിലുള്ള എണ്ണത്തിലും ശക്തിയിലും സുരക്ഷാ സൈനികര്‍ ആവശ്യമായി വന്നിരിക്കുന്നു. അതാത് സംസ്ഥാനത്തേയും നഗരത്തിലേയും ഭരണാധികാരികള്‍ സഹകരിച്ചേപറ്റൂ. നിങ്ങള്‍ക്ക് ചെയ്യാനാകാത്തത് സൈനികര്‍ ചെയ്യും’ ട്രംപ് പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.
പ്രശ്‌നം ഒറ്റ ദിവസത്തില്‍ പരിഹരിക്കപ്പെടണമെന്ന ശക്തമായ താക്കീതാണ് ട്രംപ് മേയര്‍മാര്‍ക്ക് മുന്നില്‍ വച്ചത്. അതിന് നിങ്ങള്‍ക്ക് സാധിക്കില്ലെങ്കില്‍ സൈന്യത്തെ ഇറക്കാന്‍ നിര്‍ബന്ധിതനാകുമെന്നും ട്രംപ് പറഞ്ഞു. കള്ളനോട്ട് കൈവശം വെച്ചെന്ന പേരില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവേയാണ് ഫ്‌ലോയിഡ് കൊല്ലപ്പെട്ടത്. പോലീസുദ്യോഗസ്ഥന്‍ മുട്ടുകാലുകൊണ്ട് കഴുത്തില്‍ ആഞ്ഞുകുത്തിയതുമൂലമാണ് ശ്വസതടസ്സം നേരിട്ടത്. പോലീസ് നടപടിയുടെ ദൃശ്യം പ്രചരിച്ചതോടെയാണ് കറുത്തവര്‍ഗ്ഗക്കാര്‍ ഏറെയുള്ള എല്ലാ നഗരങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. അത് പിന്നീട് കലാപത്തിലേക്ക് നീങ്ങുകയും മെനസോട്ട പോലീസ് സ്‌റ്റേഷന്‍ തീയിടുന്നതിലേക്കും എത്തി. കൂടാതെ അക്രമത്തിന്റെ മറവില്‍ വന്‍ കൊള്ളയും നടക്കുകയാണ്. ഇതിനൊപ്പം രണ്ടു ജ്യൂത ആരാധനാലയങ്ങളും അക്രമികള്‍ എറിഞ്ഞു തകര്‍ത്തു.