കൊച്ചി : കൊറോണ സ്ഥിരീകരിച്ച എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥയുടെ സമ്പർക്ക പട്ടികയിൽ നിരവധി പേർ. തേവര മാർക്കറ്റിലും എ.ടി.എമ്മിലുമടക്കം എത്തിയ ഇവരുടേത് ഗുരുതരമായ ക്വാറന്റൈൻ ലംഘനമാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ 26 ന് ദുബയിലെത്തി 170 യാത്രക്കാരുമായി തിരികെയെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ഉദ്യോഗസ്ഥയക്ക് 30 ആം തീയതിയിലെ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. തേവര സ്വദേശിയായ ഇവർ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഗുരുതരമായ ക്വാറന്റൈൻ ലംഘനം നടത്തിയതായാണ് ഇവരുടെ സഞ്ചാര പദം പുറത്തിറക്കിയതോടെ വിലയിരുത്തുന്നത്.
26 ന് കൊച്ചിയിൽ എത്തിയ ശേഷം ഒരു ദിവസം മാത്രമാണ് ഇവർ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിഞ്ഞത്. തുടർന്ന് വീട്ടിൽ എത്തിയ ശേഷം തേവര മാർക്കറ്റ്, ഇലക്ട്രിക് ഷോപ്പുകൾ, എസ്.ബി.ഐ എ.ടി.എം, അലങ്കാര സസ്യവില്പനകേന്ദ്രം എന്നിവിടങ്ങളിൽ സന്ദർശിച്ചു. തുടർന്ന് 30 ആം തീയതി എടുത്ത സ്രവ പരിശോധനയിൽ 31ന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. അതിനാൽ തന്നെ ദുബൈയിൽ നിന്നെത്തിയ ശേഷം കർശന നിരീക്ഷണത്തിൽ കഴിയാതെ കറങ്ങി നടക്കുകയായിരുന്നുവെന്ന് വ്യക്തം.
അതേ സമയം ഇവരുമായി പ്രൈമറി സെക്കൻ്ററി സമ്പർക്കത്തിൽ എത്തിയവരെ കണ്ടെത്തി ഇവരുടെ സ്രവങ്ങൾ പരിശോധനയ്‌ക്ക് അയച്ചതായും ഇതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരുടെ താമസസ്ഥലമായ പെരുമാനൂർ – തേവര ഭാഗം ഹോട്ട് സ്പോടായി പ്രഖ്യാപിച്ചിട്ടുണ്ട്.