തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിൽനിന്നും സർക്കാർ പ്രിന്റിംഗ് സ്ഥാപനമായ തിരുവനന്തപുരത്തെ സി-ആപ്റ്റിൽ പാഴ്സലുകൾ എത്തിയെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. 28 പാഴ്‌സലുകളാണ് സി-ആപ്റ്റിൽ എത്തിയതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ പാഴ്സലുകൾ വിതരണത്തിനായി സി-ആപ്റ്റിന്റെ വാഹനത്തിൽ എടപ്പാളിലേക്ക് കൊണ്ടുപോയതായും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. യു.എ.ഇ. കോൺസുലേറ്റിൽനിന്ന് നേരിട്ട് റംസാൻ കിറ്റുകൾ കൈപ്പറ്റി വിവാദത്തിലായ മന്ത്രി കെ.ടി. ജലീലാണ് സി-ആപ്റ്റ് ചെയർമാൻ.
സി-ആപ്റ്റിലേക്ക് പാഴ്സലുകൾ എത്തിക്കുന്നതിനും എടപ്പാളിലേക്ക് കൊണ്ടുപോകുന്നതിനും സി ആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിച്ചിട്ടുണ്ട്. രണ്ടു വാഹനങ്ങളിലാണ് കോൺസുലേറ്റിൽനിന്ന് പാഴ്‌സലുകൾ സി-ആപ്റ്റിൽ എത്തിച്ചത്. ഒന്നിൽ മതഗ്രന്ഥത്തിന്റെ പകർപ്പുകളും ലഘുലേഖകളും ഉണ്ടായിരുന്നു. മറ്റു പാക്കറ്റുകൾ ഭദ്രമായി സൂക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥൻ നിർദേശം നൽകിയെന്നും ജീവനക്കാർ പറഞ്ഞു. ഉന്നതതലത്തിൽ നിന്ന് എത്തിയ നിർദേശം സി-ആപ്റ്റ് ഉദ്യോഗസ്ഥർ അനുസരിക്കുകയും നേതൃത്വം നൽകുകയും ആയിരുന്നു എന്നാണ് സൂചന.
മതഗ്രന്ഥത്തിന്റെ പകർപ്പുകൾ ഇവിടെ സുലഭമായി കിട്ടുമ്പോൾ പുറമേനിന്നും എത്തിച്ചത് എന്തിനെന്ന ചോദ്യമാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. കേരള സാങ്കേതിക സർവകലാശാലയിലെ ഒരു ജീവനക്കാരന് സി-ആപ്റ്റിലെ സുപ്രധാന തസ്തികയിൽ നിയമനം നൽകിയിരുന്നു. എന്നാൽ പാഴ്‌സൽ ഇടപാടിനു പിന്നാലെ ഇയാളെ എൽ.ബി.എസിലേക്ക് മാറ്റി നിയമിച്ചത് ദുരൂഹമാണെന്നും ജീവനക്കാർ പറയുന്നു.