ന്യൂഡല്‍ഹി: ആൻഡമാൻ – ചെന്നൈ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സബ്മറൈന് കേബിള്‍ സിസ്റ്റം പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിനെയും ചെന്നൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിക്കാണ് പ്രധാനമന്ത്രി നാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ തുടക്കം കുറിക്കുക. സമുദ്രത്തിനടിയിലൂടെ 2,300 കിലോ മീറ്റര്‍ ദൂരമാണ് പദ്ധതിയിലൂടെ ബന്ധിപ്പിക്കുന്നത്.
ആന്‍ഡമാനിലെ ഇന്റര്‍നെറ്റ് സേവനങ്ങളും, ആശയ വിനിമയ രംഗവും ശക്തിപ്പെടുത്തുക എന്നതാണ് പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ ദ്വീപ സമൂഹവുമായുള്ള ബന്ധം കൂടുതല്‍ മികച്ചതാക്കാന്‍ സര്‍ക്കാരിന് സാധിക്കും. ഈ വര്‍ഷം ജനുവരിയിലാണ് ചെന്നൈ-ആന്‍ഡമാന്‍ സബ്മറൈന് കേബിള്‍ സിസ്റ്റം പദ്ധതി സംബന്ധിച്ച് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ നടപ്പാക്കല്‍ നീണ്ടു പോകുകയായിരുന്നു.
യൂണിവേഴ്സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന് കീഴില്‍ ബിഎസ്എന്‍എലാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതി ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Comments