ഇരുപത്തിയാറാമത്തെ വയസ്സിൽ ഇന്ത്യയിലെ ഗൂഗിളിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു കൊണ്ട് തന്റെ സമുദായമായ ദാവൂദി ബോഹ്റയിലെ അത്രയധികം പ്രസിദ്ധമല്ലാത്ത രുചിക്കൂട്ടുകൾ ആളുകൾക്കിടയിലേക്കെത്തിക്കുവാൻ ശ്രമിച്ച എം ബി എ കാരനാണ് മുനാഫ് കപാഡിയ .
മുനാഫ് ഇപ്പോൾ സ്വയം തന്നെകുറിച്ചു ഇപ്രകാരമാണ് പറയുന്നത് ” എ ഗൈ ഹൂ ക്വിറ്റ് ഗൂഗിൾ ടു സെൽ സമോസാസ് “. അദ്ദേഹത്തിന്റെ 2020 ആഗസ്റ്റിൽ പുറത്തിറങ്ങിയ പുസ്തകത്തിന്റെ പേരും ഇത് തന്നെയാണ് . ഭക്ഷണത്തിന്റെ രുചി ആളുകൾക്കിടയിൽ എത്തിക്കാൻ നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന് നേടി കൊടുത്തത് ഫോബ്‌സ് 30- അണ്ടർ 30 (2017) ലിസ്റ്റിലും, ഫോബ്‌സ് ഏഷ്യ ആർട്സ് ടോപ്പ് 30 (2017) ലിസ്റ്റിലും ,എന്റർപ്രണർഷിപ്പ് മാഗസിൻ 35 യിൽ 35 വയസ്സിന് താഴ്ചയുള്ള (2017) ലിസ്റ്റിലും ,കോണ്ടെ നാസ്റ്റ് ഇന്ത്യയുടെ മികച്ച 50 ഭക്ഷ്യ സ്വാധീനമുള്ളവരുടെ (2017) ലിസ്റ്റിലും ഒരു ഇടമാണ് . മിഡ്‌ഡേ റൈസിംഗ് സ്റ്റാർ അവാർഡും (2018) അഭിമാനകരമായ ഐഎൻകെ ഫെലോഷിപ്പും (2018) അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് .
ജോലി ഉപേക്ഷിച്ചു കൊണ്ട് സമോസ വിൽക്കാൻ ഇറങ്ങുന്നതിനോട് മുനാഫിന്റെ പിതാവ് വിരോധം പ്രകടിപ്പിച്ചുവെങ്കിലും തന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന് കൊണ്ട് മുന്നേറുകയായിരുന്നു മുനാഫ് ചെയ്തത് . യെമനിൽ വേരുകൾ ഉള്ള ദാവൂദി ബോഹ്റ എന്ന വിഭാഗം ഭാരതത്തിൽ വളരെയധികം കുറവാണ് . ഈ വിഭാഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വലിയ തട്ടത്തിൽ ഭക്ഷണം വിളമ്പി എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുക എന്നതാണ് .
പ്രത്യേക തരം രുചിയുള്ള ഇവരുടെ ഭക്ഷണവും ഭക്ഷണ രീതികളും “ദി ബോഹ്രി കിച്ചൻ ” എന്ന സ്ഥാപനത്തിലൂടെ ജനഹൃദയങ്ങളിൽ എത്തിക്കുകയായിരുന്നു മുനാഫ് . 2014 ൽ മുനാഫിന്റെ ജന്മദിനത്തിൽ ആണ് “ദി ബോഹ്രി കിച്ചൻ ” എന്ന സ്ഥാപനം ആരംഭിച്ചത് . തങ്ങളുടെ സമുദായത്തിന്റെ പ്രത്യേക രുചികൾ ആസ്വദിക്കാൻ കുറച്ചു സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു കൊണ്ടായിരുന്നു തുടക്കം . ഇന്ന് മുനാഫിന്റെ അടുക്കളയിലെ ഭക്ഷണം കാത്തിരിക്കുന്നവരിൽ ബോളിവുഡ് ചലച്ചിത്രം താരമായ റാണി മുഖർജീ , ഋതിക് റോഷൻ ഉൾപ്പെടെ നിരവധി പ്രമുഖരാണ് .
ഫുഡ് ബ്ലോഗുകളിലും വാർത്തകളിലും നിറഞ്ഞ “ദി ബോഹ്രി കിച്ചൻ ” ഒരു യുവാവിന്റെ പ്രയത്നത്തിന്റെ ഫലമാണ് . പാചകത്തിലെ രുചിക്കൂട്ടുകളുടെ നേതൃത്വം വഹിക്കുന്നത് മുനാഫിന്റെ അമ്മയാണ് .മുനാഫ് കപാഡിയയുടെ വിനോദവും മനോഹാരിതയും നിറഞ്ഞ കഥകൾ പറയുവാനുള്ള കഴിവുകൾ അദ്ദേഹത്തിന്റെ പഠനങ്ങളും ഉൾക്കാഴ്ചകളും വിശാലമായ പ്രേക്ഷകരുമായി പങ്കിടുവാൻ അദ്ദേഹത്തെ സഹായിക്കുകയും അത് പോലെ തന്നെ അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കും കാരണമാകുന്നു .കൊറോണ മഹാമാരി “ദി ബോഹ്രി കിച്ചനെയും ” ദോഷമായി ബാധിച്ചിട്ടുണ്ട് എന്നാലും പുതിയ രുചിക്കൂട്ടുകളുമായി വീണ്ടും ജനഹൃദയങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങുകയാണ് മുനാഫ് കപാഡിയ .















