പാമ്പുകളെന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഭയമാണ്. പാമ്പുകളെ ദൈവതുല്യമായി കാണുമെങ്കിലും പെട്ടെന്ന് ഒരു പാമ്പ് മുന്നിൽ വന്നാൽ ഏത് ധൈര്യശാലിയും ഒന്ന് പതറും. എന്നാൽ പാമ്പുകളെ കുടുംബത്തിൽ ഒരാളായി കാണുകയും പരിപാലിക്കുകയും ചെയ്യുന്ന ചിലർ നമ്മുടെ ഭാരതത്തിലുണ്ട്. പശ്ചിമ ബംഗാളിലെ ബുർദ്വാൻ ജില്ലയിലെ ബതാർ ബ്ലോക്കിലെ 7 ഗ്രാമങ്ങൾ ആണ് പാമ്പുകളുടെ സ്വർഗം എന്ന പേരിൽ അറിയപ്പെടുന്നത്. പോസ്‌ലാ, ചോട്ടോ പോസ്‌ലാ, പൽസാന, ബോഡോ മൊസാരു, പൽസനറ്റോള, മൊസാരു, പോസ്‌ലാ ഹട്ട് എന്നിവയാണ് ആ ഏഴ് ഗ്രാമങ്ങൾ. ഈ പ്രദേശത്തിന്റെ മുക്കും മൂലയിലും വരെ നിങ്ങൾക്ക് പാമ്പുകളെ കാണാൻ സാധിക്കും.
ഉഗ്ര വിഷമുള്ള നിരവധി പാമ്പുകൾ ഇവിടെ ഉണ്ടെങ്കിലും അവർ ആരും തന്നെ മനുഷ്യരെ ഉപദ്രവിക്കാറില്ല. ഏകദേശം 500 വർഷത്തിലധികമായി ഇവിടെ മനുഷ്യരും പാമ്പുകളും ഒരുമിച്ച് ജീവിക്കുന്നു. ഇനി പാമ്പ് കടിക്കുകയാണെങ്കിൽ തന്നെ അടുത്തുള്ള കുളത്തിൽ പോയി കാൽ കഴുകുകയും ഒരു ദിവസം ഉപവസിക്കുകയും ചെയ്യും. ചികിത്സാമാർഗങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാതെ മുറിവുകൾ ഭേദമാകുമെന്നാണ് വിശ്വാസം . ഈ പ്രദേശത്ത് പാമ്പ് വിഷമേറ്റ് ആരും തന്നെ മരിച്ചിട്ടില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഉഗ്ര വിഷമുള്ള പാമ്പ് കടിച്ചാലും ആളുകൾ മരിക്കുന്നില്ല എന്നതിന്റെ കാരണം ജന്തുശാസ്ത്ര വിദഗ്ധർക്ക് പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല.
പാമ്പുകളുടെ സ്വർഗമെന്ന് വിശേഷിപ്പിക്കുന്ന ഈ പ്രദേശവുമായി ബന്ധപ്പെട്ട ഒരു കഥ പറയാം. വർഷങ്ങൾക്ക് മുന്നേ ബഹുല-ലോകീന്ദർ എന്ന ദമ്പതികൾ ഇവിടെ ജീവിച്ചിരുന്നു. ഒരിക്കൽ ലോകീന്ദറിനെ നാഗദേവത മാനസ കടിക്കുകയുണ്ടായി. എന്നാൽ ബഹുലയുടെ ശക്തിയുടെ ഫലമായി മാനസയുടെ വിഷം മുഴുവൻ മാനസയ്‌ക്ക് നഷ്ടമായി. ലോകീന്ദറിന്റെ ജീവൻ തിരികെ നൽകിയാൽ വിഷം തിരികെ ലഭിക്കുമെന്ന് മാനസയോട് ബഹുല പറഞ്ഞു. തുടർന്ന് മാനസ ലോകീന്ദറിന് ജീവൻ നൽകുകയും ബഹുല മാനസയ്‌ക്ക് വിഷം തിരികെ നൽകുകയും ചെയ്തു. കൂടാതെ മാനസ മറ്റൊരു ഉറപ്പ് കൂടി ബഹുലയ്‌ക്ക് നൽകി. ഈ പ്രദേശത്തെ ജനങ്ങളെ പാമ്പുകൾ ഉപദ്രവിക്കില്ല എന്നായിരുന്നു മാനസ നൽകിയ ഉറപ്പ്. തുടർന്ന് ജാനകേശ്വരി എന്ന പേരിൽ നാഗദേവതയെ ഇവിടെ ആരാധിക്കാനും ആരംഭിച്ചു. പാമ്പുകളെ ദൈവമായി ആരാധിക്കുന്ന ജാനകേശ്വരി ക്ഷേത്രവും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷമാണ് നാഗപഞ്ചമി.
നാഗദേവതയുടെ അനുഗ്രഹം ഉള്ളതിനാൽ ആണ് ഇവിടെ ആരും പാമ്പ് കടിയേറ്റ് മരിക്കാത്തതെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.
ഇവിടെയുള്ളവർ ആരും തന്നെ പാമ്പുകളെ ഉപദ്രവിക്കാറില്ല. അതിനാൽ തന്നെയായിരിക്കണം പാമ്പുകളും തിരിച്ച് മനുഷ്യരെ ഉപദ്രവിക്കാത്തത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ZSI ൽ (Zoological Survey of India) നിന്നും ഒരു ടീം ഇവിടെ എത്തി. പാമ്പുകളുടെ വിഷത്തിന്റെ ശക്തിയുടെ അളവ് കണ്ടെത്താൻ ആയാണ് അവർ ഇവിടെ എത്തിയത്. പഠനത്തിന്റെ ഭാഗമായി അതിൽ നിന്നും ഒരു പാമ്പിനെ കൊൽക്കത്തയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പരിസരവാസികൾ പാമ്പിനെ കൊണ്ടുപോകുന്നത് തടഞ്ഞു.
പാമ്പുകളെ ദൈവമായി കാണുന്നതിനോടൊപ്പം തങ്ങളിൽ ഒരാളായി കാണുകയും ചെയ്യുന്ന ഈ പ്രദേശവും ഇവിടത്തെ പ്രദേശവാസികളും നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് തീർച്ച.
Comments