ന്യൂഡൽഹി : കാർഷിക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ കൈയ്യാങ്കളി സൃഷ്ടിച്ച എം.പിമാർക്കെതിരെ നടപടിക്ക് സാധ്യത. ബില്ലുകള്‍ പാസാക്കാനായി സഭ ചേരുന്ന സമയത്ത് പ്രകോപിതരായ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി ഉപാധ്യക്ഷനുനേരെ പാഞ്ഞടുത്തിരുന്നു. കൈയ്യാങ്കളിക്കിടെ മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ പശ്ചാതലത്തിലാണ് ചെയർമാൻ വെങ്കയ്യനായിഡു നടപടിക്കൊരുങ്ങുന്നതെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് വെങ്കയ്യനായിഡു സ്വവസതിയിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ്, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരുമായി ചർച്ച നടത്തി
ടി.എം.സി എം.പി ഡെറിക് ഒബ്രിയാന്, കോൺഗ്രസ് എം.പി റിപുൺ ബോറ, എ.എ.പി എം.പി സഞ്ജയ് സിങ്, ഡി.എം.കെ എം.പി തിരുച്ചി ശിവ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷിന്റെ ഡയസിലേക്ക് മുദ്രാവാക്യം മുഴക്കി ഇരച്ചുകയറിയ ഇവർ മൈക്ക് തട്ടിത്തെറിപ്പിക്കുകയും ബില്ലിന്റെ പകര്‍പ്പ് വലിച്ച് കീറി എറിയുകയും ചെയ്തു.
ബഹളത്തിനിടെ പത്തുമിനിറ്റ് സഭ നിര്‍ത്തിവച്ചിരുന്നു. ശേഷം ശബ്ദ വോട്ടിലൂടെയാണ് ബില്ലുകള്‍ പാസാക്കിയത്.കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയാണ് രാജ്യസഭ പാസാക്കിയത്.
Comments