തിരുവനന്തപുരം: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ നാളെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു. സഹോദരൻ ബിനോയ് കോടിയേരിയ്ക്കും രണ്ടു സുഹൃത്തുക്കൾക്കുമൊപ്പമാണ് ബിനീഷ് ബംഗളൂരുവിലേക്ക് തിരിച്ചത്.
ബംഗളൂരു ആസ്ഥാനമായി നടന്ന മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് വിളിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ എൻഫോഴ്സ്മെന്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ബംഗളൂരു മയക്കു മരുന്ന് കേസിലെ സമ്പത്തിക ക്രമക്കേടുകളിൽ കഴിഞ്ഞ ആഴ്ച്ചയാണ് ബംഗളൂരു എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തത്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനിഷിനെ നേരത്തെ എൻഫാേഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണത്തിൽ വിസ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്സ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിയ്ക്ക് ലഭിച്ചുവെന്നും ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ നിരോധിത നിയമ പ്രകാരം എൻഫോഴ്സ്മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Comments