തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി കോടിയേരിയുടെ ബന്ധുക്കള്‍. ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഇ ഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തടഞ്ഞുവെച്ചു എന്നാരോപിച്ചാണ് പരാതി നൽകിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധന കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് ബിനീഷിന്റെ ഭാര്യാമാതാവിന്റെ പരാതി.
പൂജപ്പുര സിഐക്കാണ് പരാതി നല്‍കിയത്.കുടുംബാംഗങ്ങളെ ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും, മാനസികമായി പീഡിപ്പിക്കുകയാണെന്നും ബന്ധുക്കള്‍ പരാതിയിൽ വ്യക്തമാക്കുന്നു.
കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ലെന്നും തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആരോപിച്ച് കോടിയേരിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി .രണ്ടര വയസ്സുള്ള കുട്ടിയെ അടക്കം ഇ.ഡി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും കാണാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു പരാതി.
അതേ സമയം ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. അനൂപുമായുള്ള ബിസിനസ്സിന്റെ മറ്റു ചില രേഖകളും ഇഡി കണ്ടെടുത്തതായാണ് സൂചന. ഇതിനെ തുടർന്നാണ് ബന്ധുക്കളും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്.
കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെത്തിയതാണെന്ന് സമ്മതിക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ബിനീഷിന്റെ അമ്മയുടെ സഹോദരിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
Comments