കാഠ്മണ്ഡു: നേപ്പാളിലെ ചൈനയുടെ കടന്നുകയറ്റത്തിൽ ആശങ്കയറിയിച്ച് ഇന്ത്യൻ കരസേനാ മേധാവി എം എം നരവാനെ. നേപ്പാൾ സന്ദർശന വേളയിൽ കാഠ്മണ്ഡുവിൽ നേപ്പാളി സൈനിക മേധാവി പൂർണ ചന്ദ് താപ്പയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് വിഷയം ചർച്ചയായത്. ചൈന നേപ്പാൾ അതിർത്തിയിൽ അതിക്രമിച്ച് കടക്കുകയും തന്ത്രപരമായി കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് . ഇത് സംബന്ധിച്ചായിരുന്നു പ്രധാനമായും ചർച്ച നടന്നത്.
നേപ്പാൾ ആർമി ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ചൈന നേപ്പാൾ അതിർത്തിയിലേക്ക് പതിവായി കൈയേറ്റം നടത്തുകയാണ്. ഹംലയിൽ അടുത്തിടെ നിർമ്മിച്ച കെട്ടിടം തന്ത്ര പ്രാധാന്യമുള്ളതാണെന്നും നേപ്പാൾ സൈനിക മേധാവി അറിയിച്ചു. ഇതു സംബന്ധിച്ചാണ് ഇന്ത്യ ആശങ്ക അറിയിച്ചത്. ഇന്ത്യയ്ക്കെതിരായ ഒരു നടപടിക്കും നേപ്പാൾ കൂട്ടു നിൽക്കില്ലെന്നും പൂർണ ചന്ദ് വ്യക്തമാക്കി.
നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടന്നുകയറാൻ ചൈന ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ഒരു പ്രവർത്തനവും നേപ്പാളിൽ നിന്ന് അനുവദിക്കില്ലെന്ന് നേപ്പാൾ ആർമി കമാൻഡർ ഇൻ ചീഫ് ജനറൽ ഥാപ്പയും എംഎം നരവാനെയ്ക്ക് ഉറപ്പു നൽകി.
നേപ്പാളിന്റെ സുരക്ഷയ്ക്കായുള്ള എല്ലാ സഹായങ്ങളും പ്രതിനിധി സംഘത്തിന് ഇന്ത്യൻ സൈനിക മേധാവി ഉറപ്പ് നൽകി. നേപ്പാളും ഇന്ത്യയും തമ്മിലുള്ള അതിർത്തി തർക്കം പരസ്പര സംഭാഷണത്തിലൂടെയും രാഷ്ട്രീയ വിവേകത്തോടെയും പരിഹരിക്കാൻ ഇരു രാജ്യങ്ങളിലെയും കരസേനാ മേധാവികൾ സമ്മതിച്ചിട്ടുണ്ട്. നരവാനെയുടെ സന്ദർശനത്തിന് ശേഷം നേപ്പാൾ ഒദ്യോഗികമായി തന്നെ ഇതു സംബന്ധിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
Comments