ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ലഷ്ക്കർ ഭീകരർ കീഴടങ്ങി. കുടുംബത്തിന്റെ ആവശ്യം മാനിച്ചാണ് ഭീകരർ കീഴടങ്ങാൻ തയ്യാറായത്.കശ്മീരിൽ പോലീസും സുരക്ഷാ സേനയും ഭീകരവേട്ട ഊർജ്ജിതമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബാംഗങ്ങൾ ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടത്. പോലീസിന്റെ നിർദ്ദേശപ്രകാരം കുടുംബാംഗങ്ങളുടെ നിരന്തരമായ സമ്മർദ്ദവും അനുനയിപ്പിക്കലുമാണ് പ്രദേശവാസികളായ രണ്ട് പേരിൽ മാനസാന്തരം വരുത്തിയത്.
കുൽഗാം മേഖലയിലാണ് ഭീകരർ കീഴടങ്ങിയത്. സി.ആർ.പി.എഫുമായുള്ള ഏറ്റുമുട്ടൽ നടക്കുന്നതിനിടെയാണ് രണ്ടു പേരും പ്രദേശവാസികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.ഇതോടെ കീഴടങ്ങണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. ജമ്മുകശ്മീർ മേഖലയിൽ പൊതുജീവിതത്തിൽ നിന്നും ഭീകരപ്രവർത്തനം നടത്തുന്നവരെ ഒറ്റപ്പെടുത്താനാണ് പോലീസിന്റെ ശ്രമം.
പലരേയും കുടുംബാംഗങ്ങളെക്കൊണ്ട് അനുനയിപ്പിക്കുന്ന രീതികളാണ് അതിനൊപ്പം ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്. ഭീകരപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുവരുന്നവരെ തൊഴിൽനൽകി പുനരധിവസിപ്പിക്കുന്ന സംവിധാനവും ജമ്മുകശ്മീരിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
Comments