മലയാള സിനിമയില്‍ വില്ലനായി അരങ്ങേറ്റം കുറിച്ച് നായക പദവിയിലേക്ക് ഉയര്‍ന്നു വന്ന താരം. തോളു ചരിച്ച് കള്ളച്ചിരിയുമായി ആരാധക മനസ്സ് കീഴടക്കിയ മലയാളത്തിന്റെ സ്വന്തം താര രാജാവ്, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാല്‍ മലയാള സിനിമയില്‍ ചുവടു വെച്ചിട്ട് ഇന്നേക്ക് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാകുന്നു. ഫാസില്‍ കഥയും സംവിധാനവും നിര്‍വഹിച്ച് 1980 ഡിസംബര്‍ 25 ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ വില്ലനായിട്ടാണ് മോഹന്‍ ലാലിന്റെ മലയാള സിനിമയിലേയ്‌ക്കുളള അരങ്ങേറ്റം. ഈ സിനിമയിലെ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ അത്ര പെട്ടന്നു മറന്നു കളയാന്‍ സാധ്യതയില്ല.
ചിത്രത്തിലെ നായകനും വില്ലനും നായികയും പുതുമുഖങ്ങള്‍. എന്നാല്‍ നായകനെക്കാളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് വില്ലനായിരുന്നു. പിന്നീടങ്ങോട്ട് ആ വില്ലന്‍ നായകനായി മലയാളികളുടെ മനസ്സ് കീഴടക്കിയ താര രാജാവായി. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരെ വിസ്മയിപ്പിച്ച മോഹന്‍ ലാല്‍ എന്ന അതുല്യ പ്രതിഭ ഇന്നും മലയാള സിനിമയില്‍ സജീവമാണ്. എണ്‍പതുകളിലെ നരേന്ദ്രന്‍ എന്ന വില്ലനെ മലയാളി പ്രേക്ഷകര്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് നാല്‍പത് വര്‍ഷം പിന്നിടുമ്പോഴും പകിട്ട് മങ്ങാതെയുളള ഈ താര തിളക്കം.
വര്‍ഷങ്ങൾക്കിപ്പുറവും മലയാള സിനിമയില്‍ നായികയായി തന്നെ തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. നവോദയ അപ്പച്ചന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അശോക് കുമാറായിരുന്നു സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ബിച്ചുതിരുമലയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം നല്‍കി. സിനിമയില്‍ നായകനായെത്തിയ ശങ്കര്‍, നായികയായ പൂര്‍ണ്ണിമ ജയറാം എന്നിവരും പുതുമുഖങ്ങളായിരുന്നു.
Comments