ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ഫ്‌ളിപ്പ്കാർട്ടിനും ആമസോണിനും എതിരെ നടപടി എടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും റിസർവ്വ് ബാങ്കിനും നിർദ്ദേശം നൽകി കേന്ദ്രം. വാണിജ്യ മന്ത്രാലയം ഇക്കാര്യം സംബന്ധിച്ച് ഇഡിയ്‌ക്കും ആർബിഐയ്‌ക്കും കത്ത് നൽകിയിട്ടുണ്ട്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രെഡേഴ്‌സിന്റെ പരാതിയെ തുടർന്നാണ് നടപടി. എഫ്ഡിഐ പോളിസിയുടെയും വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റേയും നഗ്നമായ ലംഘനമാണ് ഫ്‌ളിപ്പ്കാർട്ടിലും ആമസോണിലും നടക്കുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഫ്‌ളിപ്പ്കാർട്ടിനും ആമസോണിനുമെതിരെ കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന് സിഎഐടി നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്ന് സിഎഐടി ദേശീയ അദ്ധ്യക്ഷൻ ബി എസ് ഭാർതിയയും ജനറൽ സെക്രട്ടറി പ്രവീൺ കന്ദേവാളും അറിയിച്ചു. ഫിളിപ്പ്കാർട്ടും ആദിത്യാ ബിർലാ ഗ്രൂപ്പും തമ്മിൽ ഒപ്പുവെച്ച കരാറിൽ എഫ്ഡിഐ പോളിസിയുടെ ലംഘനം നടന്നിട്ടുണ്ടെന്നും ആമസോൺ ഫെമ നിയമം ലംഘിച്ചുവെന്നും നിയമത്തിലെ പഴുതുകൾ ചൂഷണം ചെയ്തിരുന്നുവെന്നുമാണ് പരാതി.
സിഎഐടിയുടെ ആഭിമുഖ്യത്തിൽ 2021 ഭാരതീയ വ്യാപാർ സമ്മാൻ വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇ കൊമേഴ്‌സ് വ്യാപാര രംഗത്തെ അഴിമതി മുക്തമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. കൃത്രിമത്വവും ചൂഷണവും അവസാനിപ്പിക്കാനും ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിപ്പിക്കാനുമുള്ള നടപടികളാണ് ഇനി സ്വീകരിക്കുക.
Comments