മലപ്പുറം : നിരവധി സാമ്പത്തിക വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ തവനൂർ സീറ്റിൽ മൽസരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ സമ്മർദ്ദം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗമാണ് സമ്മർദ്ദം ചെലുത്തുന്നത്. സ്ഥാനാർഥിത്വം കിട്ടിയാൽ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായ ഒൻപത് യുവ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് വഹിക്കാമെന്നാണ് ഫിറോസ് യൂത്ത് കോൺഗ്രസിന് നൽകിയ വാഗ്ദാനം.
എന്നാൽ ഫിറോസിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശക്തമായ നിലപാട് സ്വീകരിച്ചതയാണ് വിവരം. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഫിറോസിനായി രംഗത്തുണ്ട്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും യുവ നേതാക്കളുടെ നിലപാടിനൊപ്പമെന്നാണ് സൂചന. ഏത് സമയവും എൻഫോഴ്സ് മെന്റ് അന്വേഷണം വന്നേക്കാവുന്ന ഒരാളെ സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കൾ ഉയർ ത്തുന്നുണ്ട് .. ഫിറോസിനെ സ്ഥാനാർഥി ആക്കാതിരിക്കാം. തെരഞ്ഞെടുപ്പ് ഫണ്ട് നിങ്ങൾ തരുമോ എന്നാണ് എതിർ വാദം ഉയർത്തുന്നവരോട് ഷാഫി പറമ്പിൽ ചോദിച്ചതെന്നു തിരുവനന്തപുരത്തെ ഒരു നേതാവ് ജനം ടിവിയോട് പറഞ്ഞു
സ്വദേശത്തും, വിദേശത്തുമുള്ള നിരവധി വ്യവസായ സംരംഭങ്ങളിൽ സ്വെറ്റ് ഇക്വിറ്റിയുള്ള ഫിറോസ് ഓൺലൈൻ പിരിവ് ക്രമക്കേടിലും വലിയ ആരോപണങ്ങൾ നേരിടുന്നുണ്ട്. ചാരിറ്റി തട്ടിപ്പിന്റെ പേരിൽ രോഗികളുടെ ബന്ധുക്കളുമായി നിരവധി തവണ പരസ്യമായ തർക്കങ്ങളിൽ ഏർപ്പെട്ട ഫിറോസ് ഒരു വേള ചാരിറ്റിയിൽ നിന്നും സ്വയം വിട്ടു നിൽക്കാൻ വരെ നിർബന്ധിതനായിരുന്നു. കോൺഗ്രസുമായി നാളിതുവരെ ഒരു ബന്ധവുമില്ലാത്ത ഫിറോസ്, പക്ഷെ ഷാഫി പറമ്പിലടക്കമുള്ളവരുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ്.
തനിക്ക് രാഷ്ട്രീയ പദവികളിൽ താൽപര്യമില്ല എന്ന കുന്നംപറമ്പിലിന്റെ പഴയ വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയും, റിയാസ് മുക്കോളിയുടെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസുകാർ ഫിറോസിന്റെ തവനൂരിലെ സ്ഥാനാർത്ഥി നീക്കത്തിനെതിരെ വലിയ വിമർശനങ്ങളും, പ്രതിഷേധങ്ങളും നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം താൻ മത്സരിക്കാനില്ലെന്ന് ലൈവ് വീഡിയോ ഇറക്കി ഫിറോസ് പിൻമാറിയിരുന്നു. എന്നാൽ കൊണ്ടോട്ടി സ്വദേശിയായ റിയാസ് മുക്കോളിക്ക് പട്ടാമ്പി സീറ്റ് നൽകി സമാശ്വസിപ്പിച്ച് ഫിറോസിനെ വീണ്ടും തവനൂരിൽ സ്ഥാനാർത്ഥിയായി ആനയിക്കാനാണ് ഷാഫി പറമ്പിൽ ശ്രമിക്കുന്നത്. മുൻ മലപ്പുറം ജില്ല കെ.എസ്.യു സെക്രട്ടറി കൂടിയായ ജസ് ല മാടശ്ശേരിയെ ഫെയ്സ് ബുക്ക് ലൈവിലൂടെ പരസ്യമായി ഫിറോസ് വേശ്യ എന്നു വിളിച്ചിരുന്നു. വലിയ വിമർശനങ്ങളായിരുന്നു തുടർന്നുണ്ടായത്. ലതിക സുഭാഷിന്റെ മുണ്ഡന വിവാദത്തിൽ പ്രതിരോധത്തിൽ നിൽക്കുമ്പോൾ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഫിറോസിനെ സ്ഥാനാർഥി ആക്കുന്നത്തിനു എതിരെ കോൺഗ്രസിനുള്ളിൽ തന്നെ വലിയ മുറുമുറുപ്പുണ്ട്.
Comments