ന്യൂഡൽഹി: കരകൗശല- കൈത്തറി കയറ്റുമതി കോർപ്പറേഷൻ അടച്ചുപൂട്ടാനുളള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 2015-16 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി നഷ്ടം നേരിടുന്ന കോർപ്പറേഷനാണിത്. പ്രവർത്തന ചെലവുകൾക്ക് ആവശ്യമായ വരുമാനം നേടാനും കോർപ്പറേഷന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി.
കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായിരുന്നു കരകൗശല, കൈത്തറി കയറ്റുമതി കോർപ്പറേഷൻ. പ്രവർത്തനം നിലച്ചതും വരുമാനമില്ലാത്തതുമായ പീഡിത വ്യവസായമായി പ്രഖ്യാപിച്ച പൊതുമേഖലാ സ്ഥാപനമായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് കോർപ്പറേഷൻ അടച്ചുപൂട്ടാനുളള തീരുമാനത്തിന് അംഗീകാരം നൽകിയത്.
നിലവിൽ കോർപ്പറേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന 59 സ്ഥിരം ജീവനക്കാർക്കും 6 മാനേജ്മെന്റ് ട്രെയിനികൾക്കും വിആർഎസിനുളള അവസരം ഒരുക്കിയിരുന്നു. പബ്ലിക് എന്റർപ്രൈസസ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് ജീവനക്കാർക്ക് വിആർഎസ് ആനുകൂല്യം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിലെ ശമ്പളം, വേതനം എന്നിവയ്‌ക്കുള്ള ആവർത്തന ചെലവ് കുറയ്‌ക്കാൻ കൂടി ഉദ്ദേശിച്ചാണ് സർക്കാർ തീരുമാനം.
പുനരുജ്ജീവനത്തിന് സാധ്യതയില്ലാത്തതിനാൽ സ്ഥാപനം അടച്ചുപൂട്ടേണ്ടത് അനിവാര്യമായിരുന്നുവെന്ന് മന്ത്രിസഭ വിശദീകരിച്ചു.
Comments