കാഞ്ഞിരപ്പള്ളി: കേരളത്തിൽ വികസന മുരടിപ്പെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തെ സിപിഎം രക്തപങ്കിലമാക്കിയെന്ന് അദ്ദേഹം വിമർശിച്ചു. നിരവധി ആർഎസ്എസ്, ബിജെപി പ്രവർത്തകരെയാണ് സിപിഎം കൊലക്കത്തിയ്ക്ക് ഇരയാക്കിയത്. ഇടത് ഭരണം കേരളത്തെ പിന്നോട്ട് വലിച്ചെന്നും കാഞ്ഞിരപ്പള്ളിയിൽ നടന്ന ബിജെപിയുടെ പൊതുപരിപാടിയിൽ അമിത് ഷാ പറഞ്ഞു.
കേന്ദ്ര പദ്ധതികളുടെ ഗുണം കേരളത്തിന് ലഭിക്കുന്നുണ്ട്. കേന്ദ്രസർക്കാർ കേരളത്തിന്റെ വികസനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കേന്ദ്രം കേരളത്തിൽ നിരവധി വികസന പദ്ധതികൾ ഇതിനോടകം തന്നെ ആരംഭിച്ചു. മോദി സർക്കാർ കേരള സർക്കാരിനെ നന്നായി സഹായിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കേരളത്തിൽ രണ്ട് സ്മാർട്ട് സിറ്റികൾ സ്ഥാപിച്ചു. സ്മാർട്ട് സിറ്റികൾക്കായി 1.5 ലക്ഷം കോടി അനുവദിച്ചു. ആത്മനിർഭർ ഭാരതിന്റെ പശ്ചാത്തലത്തിൽ നിരവധി പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. കേരളത്തിലെ റോഡ് വികസനത്തിനായി മാത്രം 65000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചതെന്നും അമിത് ഷാ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട അമിത് ഷാ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് കേസിൽ പങ്കുണ്ടായിരുന്നില്ലേയെന്നും ചോദിച്ചു. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേളത്തിൽ ബിജെപിയുടെ നില മെച്ചപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പിൽ മികച്ച വിജയം ബിജെപി നേടും. കേരളം മാറ്റവും വികസനവും ആഗ്രഹിക്കുന്നുണ്ടെന്നും അമിത്ഷാ പറഞ്ഞു.
Comments