കൊച്ചി: ഗത്യന്തരമില്ലാതെ വന്നതോടെയാണ് കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവച്ചതെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവസാന നിമിഷം വരെ കടിച്ചു തൂങ്ങാൻ ശ്രമിച്ചത്. എന്നാൽ വാദം തുടങ്ങിയപ്പോൾ തന്നെ സ്‌റ്റേ ലഭിക്കില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് രാജിവെയ്‌ക്കാൻ തയ്യാറായതെന്നും അദ്ദേഹം. പറഞ്ഞു. സ്റ്റേ ലഭിക്കില്ലെന്ന് ഉറപ്പായ ഘട്ടത്തിൽ രാജിവച്ചപ്പോഴും നുണ പറയാനാണ് മന്ത്രി ശ്രമിച്ചതെന്നും ഫിറോസ് കുറ്റപ്പെടുത്തി.
രാവിലെ കോടതിയിൽ വാദം ആരംഭിച്ചപ്പോൾ തന്നെ എതിരാകുമെന്ന് കോടതിയിൽ ഉണ്ടായിരുന്ന മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റുമാർ പറഞ്ഞതുകൊണ്ടാണ് രാജിക്ക് തയ്യാറായത്. മന്ത്രി നുണയനാണ് എന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രാജിവെച്ചപ്പോഴെങ്കിലും അദ്ദേഹം സത്യസന്ധത പാലിക്കാൻ തയ്യാറാകേണ്ടതായിരുന്നു. രാഷ്‌ട്രീയ ധാർമികതയുടെ പേരിലാണ് രാജിയെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇത് രാഷ്‌ട്രീയ ധാർമികതയുടെ പേരിലല്ല, വിധിയുടെ പേരിലാണെന്ന് ഫിറോസ് വ്യക്തമാക്കി.
ധാർമികതയുടെ പേരിലാണെങ്കിൽ 2018ൽ യൂത്ത് ലീഗ് ഈ ആരോപണം ഉന്നയിക്കുന്ന അന്ന് തന്നെ രാജിവെയ്‌ക്കുമായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. മന്ത്രിയുടെ ബന്ധു കെടി അദീബ് രാജിവെച്ച അന്നെങ്കിലും രാജിവെയ്‌ക്കണമായിരുന്നു. അന്ന് രാജിവെക്കാതെ ആരോപണം ഉന്നയിച്ച തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളും പരിഹാസവും ഉന്നയിക്കാനാണ് മന്ത്രി ശ്രമിച്ചത്.
ലോകായുക്ത വിധി വന്നപ്പോഴും ഹൈക്കോടതിയും ഗവർണറും തളളിയ കേസിലാണ് വിധിയെന്നും അതുകൊണ്ട് അനുസരിക്കേണ്ടെന്നുമാണ് ജലീൽ പറഞ്ഞത്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പൊതുസേവകർ രാജിവെയ്‌ക്കണമെന്ന് ലോകായുക്ത ആക്ട് 14 ൽ വ്യക്തമായി പറയുന്നുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. കെടി ജലീൽ ചെയ്ത എല്ലാ സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും കൂട്ടുനിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ജലീൽ രാജിവെച്ച സ്ഥിതിയ്‌ക്ക് കൂട്ടുപ്രതിയായ മുഖ്യമന്ത്രി എന്ത് ശിക്ഷയാണ് ഏറ്റെടുക്കാൻ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
















Comments