ന്യൂഡൽഹി: രാജ്യത്ത് 18 വയസ് കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ മെയ് ഒന്ന് മുതൽ ആരംഭിക്കും. വാക്സിനേഷൻ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച് മാർഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാനങ്ങൾക്കും അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കും കൈമാറി. കൊവിൻ ആപ്പ് വഴി മാത്രമായിരിക്കും രജിസ്ട്രേഷൻ എന്ന നിർദ്ദേശത്തിൽ പറയുന്നു.
18 വയസുമുതൽ 44 വയസ് വരെയുള്ളവർക്കാണ് മെയ് ഒന്ന് മുതൽ വാക്സിൻ നൽകുന്നത്. 28 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർക്കും, മുന്നണി പോരാളികൾക്കും 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും തുടർന്നും വാക്സിൻ സ്വീകരിക്കാനാകും.
വാക്സിനേഷൻ സെന്ററുകൾ വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രേഖപ്പെടുത്തേണ്ടതും ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണെന്നും മാർഗരേഖയിൽ പറയുന്നു. വാക്സിൻ വിതരണം അനുമതിയുള്ള സർക്കാർ സ്വകാര്യ കേന്ദ്രങ്ങളിൽ നടക്കും. സർക്കാർ ആശുപത്രികളിൽ സൗജന്യമായിട്ടായിരിക്കും വാക്സിൻ നൽകുക. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പണം ഈടാക്കും.
സർക്കാർ- സ്വകാര്യ കൊറോണ വാക്സിനേഷൻ സെന്ററുകൾ കൊവിനിൽ രിജസ്റ്റർ ചെയ്യണമെന്ന നിബന്ധന തുടരും. ജില്ലാ പ്രതിരോധ ഓഫീസർമാർ തന്നെയായിരിക്കും ഇത് നിർവ്വഹിക്കുക. നിലവിൽ കൊവിനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ കൊറോണ വാക്സിനേഷൻ കേന്ദ്രങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.
Comments