ന്യൂഡൽഹി : ശത്രുക്കൾക്കെതിരെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ കൂടുതൽ അന്തർവാഹിനികൾ സ്വന്തമാക്കാൻ തീരുമാനിച്ച് ഇന്ത്യൻ നാവിക സേന. അതിപ്രഹര ശേഷിയുള്ള ആറ് അന്തർവാഹിനികൾ വാങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള ടെണ്ടർ നടപടികൾ നാവിക സേന പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ.
പ്രൊജക്ട് 75 ഇന്ത്യ പദ്ധതിയ്‌ക്ക് കീഴിലാണ് കൂടുതൽ അന്തർവാഹിനികൾ വാങ്ങുന്നത്. ഇതിനായി ഏകദേശം 50,000 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ സ്‌കോർപീൻ ക്ലാസ് വിഭാഗത്തിൽപ്പെട്ട അന്തർവാഹിനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുംബൈയിലെ മസ്‌ഗോൺ ഡോക്‌യാർഡ്‌സിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ആറ് എണ്ണം കൂടി സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ആറ് ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ സ്വന്തമാക്കാനാണ് നാവിക സേന ലക്ഷ്യമിടുന്നത്. ഇത്തരം അന്തർവാഹിനികൾ അതിപ്രഹര ശേഷിയുള്ളതും, സ്‌കോർപീൻ ക്ലാസ് വിഭാഗത്തിൽപ്പെട്ട അന്തർവാഹിനികളെക്കാൾ 50 ശതമാനത്തോളം വലുപ്പമുള്ളവയും ആണ്.
12 ലാന്റ് അറ്റാക്ക് ക്രൂയിസ് മിസൈലുകളെയും, ആന്റി ഷിപ്പ് ക്രൂയിസ് മിസൈലുകളെയും വഹിക്കാൻ ശേഷിയുള്ളവയാണ് ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ. അമിത ഭാരമുള്ള 18 ടോർപ്പിഡോകളെ ഒരേ സമയം വഹിക്കാനും ഇത്തരം അന്തർവാഹിനികൾക്ക് ആകും.
അടുത്തിടെയായി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് കടന്നു കയറ്റം വർദ്ധിച്ചിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനാണ് കൂടുതൽ അന്തർവാഹിനികൾ ഇന്ത്യ വാങ്ങുന്നത് എന്നാണ് സൂചനകൾ. നിലവിൽ 140 അന്തർവാഹിനികളും, ഉപരിതല യുദ്ധക്കപ്പലുകളും നാവിക സേനയ്‌ക്ക് ഉണ്ട്.















