ന്യൂഡൽഹി: മൂന്നു പതിറ്റാണ്ട് പഴക്കമുള്ള കശ്മീർ കലാപക്കേസിൽ വിഘടനവാദ സംഘടനയായ ഹുറിയത്ത് കോൺഫറൻസിന്റെ മുതിർന്ന നേതാക്കൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. 1996 ജൂലൈ 17-ന് ശ്രീനഗറിൽ ഭീകരൻ ഹിലാൽ അഹമ്മദ് ബേഗിന്റെ സംസ്കാരച്ചടങ്ങിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ഹുറിയത്ത് നേതാക്കളായ ഷബീർ അഹമ്മദ് ഷാ, സയ്യിദ് അലി ഷാ ഗീലാനി, അബ്ദുൾ ഗനി ലോൺ, മുഹമ്മദ് യാക്കൂബ് വക്കീൽ, ജാവിദ് അഹമ്മദ് മിർ, ഷക്കീൽ അഹമ്മദ് ബക്ഷി എന്നിവർക്കെതിരെയാണ് ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണയ്‌ക്കിടെ സയ്യിദ് അലി ഷാ ഗീലാനി, അബ്ദുൾ ഗനി ലോൺ, മുഹമ്മദ് യാക്കൂബ് വക്കീൽ എന്നിവർ മരിച്ചതിനാൽ ഇവർക്കെതിരായ നടപടികൾ അവസാനിപ്പിച്ചെങ്കിലും ഗൂഢാലോചനയിൽ ഇവരുടെ പങ്ക് കുറ്റപത്രത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്.
1996-ൽ ശ്രീനഗറിലെ ഷെർഗരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഈ വർഷം ഏപ്രിലിലാണ് എൻഐഎ ഏറ്റെടുത്തത്. തുടർന്ന് നടത്തിയ വിശദമായ പുനരന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ പ്രധാന പ്രതിയായ ഷബീർ അഹമ്മദ് ഷായുടെ ജാമ്യാപേക്ഷയും ജമ്മുവിലെ കോടതി അടുത്തിടെ തള്ളിയിരുന്നു.
ഭീകരന്റെ സംസ്കാരം അക്രമത്തിന് മറയാക്കി
ഭീകരൻ ഹിലാൽ അഹമ്മദ് ബേഗിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര ശ്രീനഗറിലെ നാസ് ചൗക്കിലെത്തിയപ്പോഴാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്ന് എൻഐഎ വ്യക്തമാക്കി. ജനക്കൂട്ടത്തിനിടയിൽ ഒളിഞ്ഞിരുന്ന ഭീകരർ പോലീസിന് നേരെ വെടിയുതിർക്കുകയും നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാർ വാഹനങ്ങൾ തകർക്കുകയും വ്യാപക നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും പാകിസ്ഥാൻ അനുകൂല പ്രചാരണവും
സംസ്കാരച്ചടങ്ങിന് നേതൃത്വം നൽകിയ ഹുറിയത്ത് നേതാക്കൾ ഇന്ത്യാവിരുദ്ധവും പാകിസ്ഥാൻ അനുകൂലവുമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ജനങ്ങളെ സായുധ പോരാട്ടത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തുകയും ചെയ്തതായി എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. സുരക്ഷാസേനയ്‌ക്കെതിരെ ജനങ്ങളെ തിരിക്കുകയും വിഘടനവാദ ആശയങ്ങൾക്ക് പിന്തുണ നേടുകയുമായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി.
മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചന
ഇത് സ്വാഭാവികമായി രൂപപ്പെട്ട ജനക്കൂട്ടത്തിന്റെ പ്രതികരണമല്ലെന്നും, ജമ്മു-കശ്മീരിൽ വിഘടനവാദ വികാരം ആളിക്കത്തിക്കാനും കേന്ദ്രസർക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കാനും ഹുറിയത്ത് നേതൃത്വത്തിന്റെ സ്വാധീനം പ്രകടിപ്പിക്കാനുമായി മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നു.
ഗുരുതര കുറ്റങ്ങൾ
പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം, കലാപം, പൊതുസേവകരെ ആക്രമിക്കൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.















