ന്യൂഡൽഹി: ഭാരത കേസരി മന്നത്ത് പത്മനാഭന്റെ സാമൂഹിക ദർശനത്തിനും രാഷ്‌ട്രസേവനത്തിനും ദേശീയ തലസ്ഥാനത്ത് സ്മരണാഞ്ജലി അർപ്പിച്ച് ഡൽഹിയിലെ നായർ സർവീസ് സൊസൈറ്റി (NSS) ആസ്ഥാനത്ത് നിർമിച്ച മന്നം സ്മൃതി മണ്ഡപവും പ്രതിമയും പ്രൗഢഗംഭീരമായ ചടങ്ങിൽ അനാച്ഛാദനം ചെയ്തു. ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത് പ്രതിമ അനാച്ഛാദനം ചെയ്യുകയും സ്മൃതി മണ്ഡപം രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.

കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. മന്നത്ത് പത്മനാഭന്റെ നിസ്വാർഥ സാമൂഹിക സേവനങ്ങളെയും രാഷ്‌ട്രനിർമാണത്തിൽ അദ്ദേഹം വഹിച്ച അതുല്യമായ പങ്കിനെയും അദ്ദേഹം അനുസ്മരിച്ചു.
“കേരളത്തിൽ നിന്ന് എത്ര അകലെയാണെങ്കിലും നമ്മുടെ വേരുകൾ ശക്തമായി നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ് ഡൽഹിയിലെ എൻ.എസ്.എസ് വളർച്ച. ജാതി, മത, വർഗ്ഗ വ്യത്യാസങ്ങൾക്കതീതമായി സമൂഹത്തെ ഒരുമിച്ച് നിർത്താൻ മന്നം ജീവിതം മുഴുവൻ പരിശ്രമിച്ചു,” എന്ന് സുരേഷ് ഗോപി പറഞ്ഞു.

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വരികൾ ഉദ്ധരിച്ച അദ്ദേഹം, സാമൂഹിക പരിഷ്കർത്താക്കൾ തലമുറകൾക്ക് നൽകുന്ന പ്രചോദനത്തിന്റെ മഹത്വവും എടുത്തുപറഞ്ഞു. ഡൽഹി-എൻ.സി.ആർ മേഖലയിലെ മലയാളി യുവതലമുറയ്‌ക്ക് ഈ സ്മൃതി മണ്ഡപം ചരിത്രബോധത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രചോദനകേന്ദ്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി എൻ.എസ്.എസ് പ്രസിഡന്റ് എം.കെ.ജി. പിള്ള, ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തലസ്ഥാന നഗരിയിലെ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്ത് മന്നത്തിന്റെ സ്മരണയ്‌ക്ക് സ്മരണാഞ്ജലി അർപ്പിച്ചു.















