ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകർന്ന് കേന്ദ്രസർക്കാർ. സേനകൾക്കായി മാരക പ്രഹരശേഷിയുള്ള എയർ ഡിഫൻസ് ഗണ്ണുകൾ വാങ്ങാൻ അനുമതി നൽകി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന ഡിഫൻസ് അക്യുസിഷൻ കൗൺസിൽ യോഗത്തിലാണ് ഗണ്ണുകൾ വാങ്ങാൻ അനുമതി നൽകിയത്.
ആത്മർനിർഭർ ഭാരതിന് കീഴിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ഗണ്ണുകളാണ് വാങ്ങുന്നത്. ഇതിനായി ആറായിരം കോടി രൂപ ചിലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറെകാലമായി എയർ ഡിഫൻസ് ഗണ്ണുകൾക്കായുള്ള ആവശ്യം സേനകൾ ഉന്നയിച്ചിരുന്നു. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നും വാങ്ങേണ്ട സാഹചര്യമുള്ളതിനാൽ മുൻ സർക്കാരുകൾ അനുമതി നിഷേധിക്കുകയായിരുന്നു. ആത്മനിർഭർ ഭാരതിന് കീഴിൽ ഗൺ സംവിധാനം നിർമ്മിക്കാൻ കമ്പനികൾ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട് ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്.
ആത്മനിർഭർ ഭാരതിന്റെയും, മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി നിരവധി കമ്പനികളാണ് പ്രതിരോധ ആയുധങ്ങൾ നിർമ്മിക്കാൻ മുന്നോട്ട് വരുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിനാൽ എയർ ഡിഫൻസ് ഗണ്ണുകൾ വാങ്ങാൻ അനുമതി നൽകി. ഗണ്ണുകൾക്കായി 6000 കോടി രൂപ ചിലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
ഇതിന് പുറമേ ആറ് അത്യാധുനിക ശേഷിയുള്ള അന്തർവാഹിനികൾ വാങ്ങാനുള്ള അനുമതിയും കൗൺസിൽ നൽകിയിട്ടുണ്ട്.















