ന്യൂഡൽഹി: അന്താരാഷ്‌ട്ര തലത്തിൽ സമാധാനത്തിന്റെ മുഖംമൂടി അണിയാൻ ശ്രമിക്കുമ്പോഴും, മറുവശത്ത് ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങൾക്ക് പാകിസ്ഥാൻ കോപ്പുകൂട്ടുന്നു. എഴുപതോളം ലോഞ്ച് പാഡുകളിലായി എണ്ണൂറോളം ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ തക്കംപാർത്തിരിക്കുകയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് അതിർത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷാ സേന ജാഗ്രത ശക്തമാക്കി.
പാക് അധിനിവേശ കശ്മീരിൽ സജ്ജീകരിച്ച 70 ലോഞ്ച് പാഡുകളിൽ 15 എണ്ണം ജമ്മുവിലെ അന്താരാഷ്‌ട്ര അതിർത്തിയോട് ചേർന്നാണ്. ഒരേസമയം 10 മുതൽ 15 വരെ അംഗങ്ങളുള്ള ചെറുകൂട്ടങ്ങളായി നുഴഞ്ഞുകയറാനാണ് പാക് ശ്രമമെന്നാണ് സൂചന.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥനായി ചമഞ്ഞ് പാകിസ്ഥാൻ അന്താരാഷ്‌ട്ര ശ്രദ്ധ നേടാൻ ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ഒരു വശത്ത് സമാധാന വർത്തമാനങ്ങൾ പറയുമ്പോഴും, മറുവശത്ത് പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ-യും പാക് സൈന്യവും ചേർന്ന് ഭീകരരെ ഇന്ത്യയിലേക്ക് കയറ്റിവിടാൻ നേരിട്ട് നിർദ്ദേശം നൽകുകയാണ്.
ഭീകരർ വിവിധ സമയങ്ങളിലായി അതിർത്തി കടക്കാൻ പദ്ധതിയിടുന്ന സാഹചര്യത്തിൽ, അതിർത്തിയിലെ പരിശോധനകളും നിരീക്ഷണവും കർശനമാക്കാൻ കേന്ദ്ര ഏജൻസികൾ നിർദ്ദേശം നൽകി. സൈന്യവും ബി.എസ്.എഫും അതിർത്തി മേഖലകളിൽ അതീവ ജാഗ്രതയിലാണ്.















