ശ്രീനഗർ: ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വര ചോരയിൽ കുതിർന്ന ആ കറുത്ത ദിനത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2025 ഏപ്രിൽ 22-നായിരുന്നു രാജ്യത്തെ നടുക്കിയ ആ കിരാത നടപടി അരങ്ങേറിയത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരികളെ മതത്തിന്റെ പേരിൽ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ ആ സംഭവം പരിഷ്കൃത സമൂഹത്തിന് എന്നും ഒരു തീരാക്കലങ്കമാണ്. അന്ന് മലയാളി രാമചന്ദ്രൻ ഉൾപ്പെടെ 26 നിരപരാധികളായ മനുഷ്യരാണ് ഭീകരരുടെ വെടിയുണ്ടകൾക്ക് ഇരയായത്.
തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക രൂപമായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ആണ് ഈ കൂട്ടക്കുരുതിക്ക് പിന്നിൽ പ്രവർത്തിച്ചത്. അതിർത്തി കടന്നെത്തിയ ഭീകരരും അവർക്ക് ഒത്താശ ചെയ്ത പ്രാദേശിക വിഭാഗങ്ങളും ചേർന്നാണ് വിനോദസഞ്ചാരികളെ ആക്രമിച്ചത്. ഇരകളുടെ മതം ചോദിച്ചറിയുകയും, വസ്ത്രമഴിച്ചുൾപ്പെടെയുള്ള പരിശോധനകൾ നടത്തി തങ്ങളുടെ മതക്കാരല്ലെന്ന് ഉറപ്പുവരുത്തിയ ശേഷവുമാണ് കുടുംബാംഗങ്ങളുടെ മുന്നിലിട്ട് പുരുഷന്മാരെ വെടിവെച്ചുകൊന്നത്. മതപരമായ അസഹിഷ്ണുതയുടെ ഏറ്റവും ഭീകരമായ മുഖമാണ് അന്ന് പഹൽഗാമിൽ ലോകം കണ്ടത്.
ഭാരതീയ വനിതകളുടെ സിന്ദൂരം മായ്ച്ചവർക്ക് എതിരെ രാജ്യം പ്രഖ്യാപിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ ഭീകരവാദത്തിന്റെ നട്ടെല്ലൊടിക്കുന്നതായിരുന്നു. ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ഭീകരതാവളങ്ങളിൽ നടത്തിയ മിന്നലാക്രമണത്തിൽ ലഷ്കർ തലവൻ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ഭീകരർ കൊല്ലപ്പെട്ടു. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ പതറിയ പാകിസ്ഥാൻ ഒടുവിൽ വെടിനിർത്തലിനായി അപേക്ഷിക്കുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് നടന്ന ‘ഓപ്പറേഷൻ മഹാദേവ്’ എന്ന തിരച്ചിൽ നടപടിയിലൂടെ ജൂലൈ 28-ന് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഷിം മൂസ ഉൾപ്പെടെയുള്ള മൂന്ന് ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു.
ഭീകരാക്രമണത്തിന് ഒരു വർഷം തികയുമ്പോൾ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും തീരാവേദനയിലാണ്. എങ്കിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സൈന്യം നൽകിയ ശക്തമായ തിരിച്ചടിയിൽ രാജ്യം ആശ്വാസം കൊള്ളുന്നു. പഹൽഗാം ആക്രമണത്തിന്റെ വാർഷികത്തിൽ പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. ചില അതിർത്തികൾ ഒരിക്കലും മുറിച്ചുകടക്കാനുള്ളതല്ലെന്നും, ഇന്ത്യയുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് ഇനിയും കനത്ത വില നൽകേണ്ടി വരുമെന്നും സൈന്യം വ്യക്തമാക്കി.















