2014 ൽ ജനം ടിവി യുടെ പലവിധമായ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ വിവിധഭാഗങ്ങളിൽ യാത്ര ചെയ്തിരുന്ന കാലഘട്ടം. വടക്കൻ കേരളത്തിന്റെ അന്നേവരെ അടുത്തു പരിചയിച്ചിട്ടില്ലാത്ത നിരവധി പ്രദേശങ്ങളിലേക്ക് എനിക്ക് പോകുവാൻ കഴിഞ്ഞ ദിവസങ്ങളായിരുന്നുവത്. അന്നൊരിക്കലാണ് ഞാൻ ആദ്യമായി കോട്ടക്കൽ ആര്യ വൈദ്യശാലയിൽ പോയത്. കൊച്ചി റീജിയണൽ മാനേജർ ശ്രീനാഥിന്റെയൊപ്പം ആയുർവേദം ഏറ്റവും വരിഷ്ഠമായ രീതിയിൽ പ്രയോഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അവിടേക്ക് നിറഞ്ഞ അഭിമാനത്തോടെയാണ് കടന്നുചെന്നത്. അധികൃതരെ പരിചയപ്പെടുത്താനും കാര്യങ്ങൾ ഏർപ്പാടുചെയ്യുന്നതിനുമായി കോട്ടക്കൽ ബി.എം.എസ് ന്റെ ചുമതലക്കാരനും തിരൂരെ പ്രിയപ്പെട്ട ചങ്ങാതിയും രവീന്ദ്രൻജിയുടെ സഹോദരനുമായ മുരളിച്ചേട്ടൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. കേരളീയവാസ്തുവിദ്യയുടെ അനുപമസൗന്ദര്യം തുളുമ്പുന്ന മുഖശാലയും നിലവറയും നിരയും മച്ചകവുമുള്ള കെട്ടിടങ്ങൾ. ആയുസ്സിന്റെ വേദത്തിന് ഇരിപ്പിടമാക്കാൻ തക്ക ആഢ്യത്വവും പ്രൗഢിയുമുള്ള നിർമ്മിതികൾ. ആധുനികരീതിയിൽ നിർമ്മിച്ച പുത്തൻ കെട്ടിടങ്ങൾക്കുള്ള പുതുമയും മേന്മയും അവയ്‌ക്കുമുണ്ട്. കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലാക്കാൻ തക്ക പ്രായം അവയ്‌ക്കുണ്ടെങ്കിലും കൃത്യമായ പരിചരണവും പരിഗണനയും നൽകി പരിപാലിക്കുന്നതിന്റെ ലക്ഷണങ്ങൾ ആ കെട്ടിടത്തിന്റെ മട്ടിൽ നമുക്ക് കാണാൻ കഴിയും. പഴമയുടെ സമ്പൂർണ്ണതകളെ അതേപടി നിലനിർത്തുന്ന കോട്ടക്കല്ലിലെ കെട്ടിടങ്ങൾ അങ്ങനെയായേ തരമുള്ളൂ. ഭാരതീയമായ വൈദ്യശാസ്ത്രസമ്പ്രദായം അതിന്റെ പരിപാവനതയിൽ അലിയുകയും തെളിയുകയും ചെയ്യുന്ന അവിടത്തെ മണ്ണിലും കാറ്റിലും അകത്തളങ്ങളിലും ആയുർവേദത്തിന്റെ വേറിട്ട സൗരഭ്യം നിറഞ്ഞു നിന്നിരുന്നു. പിന്നീടും ഔദ്യോഗികാവശ്യങ്ങൾക്കായി ഞാൻ പലവട്ടം അവിടെപ്പോയി. പോയപ്പോഴൊക്കെ കോട്ടക്കൽ വൈദ്യശാലയുമായും കുടുംബവുമായും ആത്മബന്ധമുള്ള മുരളിച്ചേട്ടൻ അവിടത്തെ കാര്യങ്ങൾ വിവരിക്കുന്നത് ഞാൻ ആകാംഷയോടെ കേട്ടു. അതിൽനിന്നും അദ്ദേഹം വാതോരാതെ വർണ്ണിക്കുന്ന കോട്ടക്കലിന്റെ അമരക്കാരൻ അങ്ങനെ എനിക്കും പരിചിതനായി – ഡോ. പി.കെ. വാര്യർ
1800 ന്റെ അവസാന പാദത്തോടെ ഭാരതീയമായ ആയുർവേദ ശാസ്ത്രത്തിന്റെ പ്രചാരം നമ്മുടെ നാട്ടിൽ വല്ലാതെ കുറഞ്ഞുപോയി. ആ സമയത്താണ് 1902-ൽ മലപ്പുറത്തു നിന്നും 16 കിലോമീറ്ററുകൾ അകലെയുള്ള കോട്ടക്കൽ എന്നു പേരായ വള്ളുവനാടൻഗ്രാമത്തിൽ മഹാനായ ഭിഷഗ്വരൻ ഡോ. പി. എസ് വാര്യർ ഒരു ആയുർവേദ വൈദ്യശാല ആരംഭിച്ചത്. വൈദ്യശാല സ്ഥാപിച്ച് ഒന്നര പതിറ്റാണ്ടിനുശേഷം ഗുരുകുലസമ്പ്രദായത്തിൽ ആയുർവേദ പഠനത്തിനായി കോഴിക്കോട്ടുനഗരത്തിൽഒരു പഠന കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചു. ഇത് പിന്നീട് കോട്ടക്കല്ലിലേക്ക് മാറ്റി സ്ഥാപിച്ചു , സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ കോളേജായിരുന്നുവത്. കലാസ്നേഹിയായിരുന്ന അദ്ദേഹത്തിന്റെ ക്രാന്തദർശിത്വഫലമായി രൂപംകൊണ്ടതാണ് കോട്ടക്കൽ നാട്യസംഘം. ബ്രിട്ടീഷ് സർക്കാറിൽ നിന്നും 1933 ൽ വൈദ്യരത്നം പട്ടം കരസ്ഥമാക്കിയ ഡോ. പി.എസ്.വാര്യർ 1944 ൽ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ വിൽപ്പത്ര പ്രകാരം കോട്ടക്കൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപംകൊള്ളുകയും അനന്തിരവനായ പി. എം വാര്യർ ട്രസ്റ്റിന്റെ ആദ്യ മാനേജിംഗ് ട്രസ്റ്റിയായി ചുമതലയേൽക്കുകയും ചെയ്തു. വൈദ്യശാലയെ നവീകരിക്കുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി വച്ചുവെങ്കിലും അതൊന്നും പൂർത്തിക്കാൻ കഴിയാതെ 1953 ൽ ഉണ്ടായ വിമാനാപകടത്തിൽ അപ്രതീക്ഷിതമായി അദ്ദേഹം മരണപ്പെട്ടു. ജ്യേഷ്ഠന്റെ വിയോഗത്തെത്തുടർന്ന് കേവലം 32 വയസ്സ് മാത്രം പ്രായമുള്ള ഡോ. പി.കെ. വാര്യർ കോട്ടക്കൽ എ.വി.എസ് ന്റെ അമരക്കാരനായി.
പലപ്പോഴായി ഡോ. പി.കെ വാര്യർ എന്ന മഹാനായ മനുഷ്യനെക്കുറിച്ച് മുരളിച്ചേട്ടൻ പറഞ്ഞ ഒരുപാട് കാര്യങ്ങൾ എന്റെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ ഉത്പാദിപ്പിക്കുന്ന മരുന്നുകൾക്ക് പിന്നിലെ നന്മയും കാർക്കശ്യവും അതിൽ എടുത്തു പറയേണ്ട ഒരു വിഷയമാണെന്ന് തോന്നുന്നു. ഒരിക്കൽ, ഒരു പ്രത്യേക ഔഷധക്കൂട്ട് തയ്യാറാക്കുവാനുള്ള വട്ടം കൂട്ടുന്നതിനിടയിൽ ഒരു ഔഷധസത്തിന്റെ അളവ് മില്ലിഗ്രാമിനോട് അടുത്തുള്ള ചെറിയ അളവിൽ കുറവാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിഞ്ഞു. അതിന്റെ സത്ത് അന്നേരം ലഭ്യമല്ലാതിരുന്നാൽ പ്രശ്നം ഡോ. വാര്യരുടെ സമക്ഷത്തെത്തി. ഔഷധനിർമ്മാണത്തിൽ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറാകാത്ത കാർക്കശ്യം പുലർത്തുന്ന അദ്ദേഹം ‘ ഈ ഔഷധം കിട്ടുന്നില്ലായെന്നും കിട്ടാൻ വല്ലാത്ത ബുദ്ധിമുട്ടാണെന്നും ‘ ലോകത്തോട് പറയാൻ എളുപ്പമാണെന്നും പകരം മായം ചേർത്ത് വിപണിയിൽ എത്തിക്കുന്നത് കൊടും പാപമാണെന്നും വിധിയെഴുതി.അത്രമേൽ പ്രതിബന്ധത അദ്ദേഹത്തിന് മനുഷ്യനോട് , സമൂഹത്തോട് , സർവോപരി ആയുർവേദം എന്ന മഹാസിദ്ധാന്തത്തോടുണ്ട്. അദ്ദേഹത്തെയും ആര്യവൈദ്യശാലയേയും സംബന്ധിച്ച് പണവും പ്രശസ്തിയും നേടാനുള്ളതല്ല അവർ പ്രതിനിധാനം ചെയ്യുന്ന കർമ്മമണ്ഡലം, മറിച്ച് രോഗാർത്തരായവർക്ക് പ്രതീക്ഷയും ആശ്വാസവും നൽകാനുള്ളതാണ്. ശുശ്രുതസംഹിതയിൽ വളരെ അപൂർവമായതെന്നും അതീവശ്രദ്ധയോടെ പാകപ്പെടുത്തേണ്ടതെന്നും രേഖപ്പെടുത്തിയിരിക്കുന്ന ചില മരുന്നുകൾ കോട്ടക്കൽ എ.വി.എസ് ഉത്പ്പാദിപ്പിക്കുന്നുണ്ട്.
അതിൽ വളരെ പ്രാധാന്യമുള്ളതാണ് മൃഗക്കൊമ്പുകളിൽ നിന്നുമുള്ള അംശങ്ങൾ വേർതിരിച്ചടുത്തുണ്ടാക്കുന്ന മരുന്നുകൾ. കൃഷ്ണമൃഗക്കൊമ്പ്, കാട്ടിക്കൊമ്പ്, ചെമ്മരിയാടിൻ കൊമ്പ്, കലമാൻ കൊമ്പ്, കാണ്ടാമൃഗക്കൊമ്പ് എന്നീ അഞ്ച് കൊമ്പുകൾക്കൊപ്പം കിരിയാത്ത , കായം, കരിഞ്ചീരകം, വാൽമുളക് , വയമ്പ്, തുമ്പപ്പൂവ്, ജീരകം, ഏലത്തരി, ജാതിക്ക, കീഴ് നാറി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന വടകങ്ങൾ അഥവാ ഗുളികകൾ അവർ നിർമ്മിച്ചിരുന്നു. എന്നാൽ, മൃഗക്കൊമ്പുകളുടെ ദൗർലഭ്യം മൂലം ചില ഗുളികകളുടെ നിർമ്മാണം അവർ പൂർണമായി നിർത്തി വച്ചിരിക്കുകയാണ്. കോട്ടക്കൽ എന്ന ഒരൊറ്റ പേരുകേട്ടാൽ ഏതു മരുന്നും ഏത് ആയുർവേദഡോക്ടറും നിർദ്ദേശിക്കുമെന്നിരിക്കേ, മരുന്നുൽപ്പാദനത്തിൽ മായം കലർത്തി വിപണിയിലെത്തിച്ച് പണമുണ്ടാക്കാനുള്ള ഒരു നടപടിയും ആ ആയുർവൈദികർ സ്വീകരിക്കില്ല. സ്ഥാപകഗുരുവിന്റെ വീക്ഷണത്തിൽനിന്നും അണുവിടപോലും വ്യതിചലിക്കാതെ മാനവസേവയെന്ന ധർമ്മപാതയിലൂടെ തന്നെയാണ് ഇപ്പോഴും ഡോ.പി.കെ.വാര്യരുടെ ആര്യവൈദ്യശാല സഞ്ചരിക്കുന്നത്. കോട്ടക്കല്ലിലെ ആശുപത്രിയുടെ വലിയൊരു ശതമാനം കിടക്കകളും ചികിത്സയ്‌ക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന പാവങ്ങൾക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നു. കാരണം, ഡോ. പി.കെ. വാര്യർ എന്ന മഹാനായ ഭിഷഗ്വരൻ ആയുർവേദത്തെ ആയുസ്സിന്റെ ശാസ്ത്രമായി മാത്രമല്ല, സഹാനുഭൂതിയുടെ കൂടി ശാസ്ത്രമായാണ് ഉൾക്കൊണ്ടിരിക്കുന്നത്.
മറ്റൊരു മുഖം കൂടിയുണ്ട് ഡോ.പി.കെ. വാര്യർക്ക്. ആയിരക്കണക്കിന് ജീവനക്കാരുള്ള ഒരു സ്ഥാപനമാണ് ആര്യ വൈദ്യശാല. എണ്ണമറ്റ തൊഴിലാളികളിൽ ഒരാൾ പോലും സ്ഥാപനാധികാരിയെ ഒന്നിന്റെയും പേരിൽ ഇന്നേവരെ കുറ്റപ്പെടുത്തുന്നത് അവിടെയൊരാളും കേട്ടിട്ടില്ല. തൊഴിലിടത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന, വൈദ്യശാലയ്‌ക്ക് ഒരുതരത്തിലും യോജിച്ചു പോകാൻ പറ്റാത്ത രീതികളുള്ള ജീവനക്കാരെ അവിടെനിന്നും പുറത്താക്കും. പക്ഷെ, പുറത്താക്കിയ ജീവനക്കാരന്റെ കുടുംബത്തിൽപ്പെട്ട ആരെങ്കിലും ഡോ.പി.കെ.വാര്യരെ കണ്ട് ജീവിതപ്രാരാബ്ധങ്ങളും ദണ്ഡങ്ങളും പറഞ്ഞാൽ അയാളെ ജോലിയിൽ തിരിച്ചെടുത്ത് ‘നല്ല നടപ്പ്’ പരിശീലനം നൽകും. ഡോക്ടറുടെ ഹൃദയാലുത്വത്തിന്റെ ജീവിക്കുന്ന എത്രയോ ഉദാഹരണങ്ങളാണ് ഇപ്പോഴും ആ തൊഴിലിടത്തുള്ളത്.
നന്നേ ചെറുപ്രായത്തിലുള്ള ഒരോർമ്മകൂടി പങ്കിടട്ടെ. അച്ഛൻ വനം വകുപ്പുദ്യോഗസ്ഥനായി ഏറെക്കാലം പാലക്കാട്ടുണ്ടായിരുന്നു. അക്കാലത്ത് അച്ഛന്റെ ഉദ്യോഗസ്ഥലത്ത് അവധിയാഘോഷിക്കാനായി ഞാൻ ഇടയ്‌ക്കിടെ പോകും. കാഞ്ഞിരപ്പുഴ അണക്കെട്ടിനടുത്തുള്ള ഓഫീസിൽ അച്ഛൻ ജോലി ചെയ്ത സമയത്ത് ഒരിക്കൽ അവിടെയെത്തിയ കുട്ടിയായ എന്നെ അണക്കെട്ട് കാണിക്കാനായി അച്ഛൻ ഒരാളെക്കൂട്ടി വിട്ടു. പോകുംവഴി വലിയ മതിൽക്കെട്ടുകടന്ന് പുറത്തേക്കു കിടക്കുന്ന ചില്ലയിൽനിറയെ വിളഞ്ഞു കിടക്കുന്ന വലിപ്പമുള്ള നെല്ലിക്കകൾ എന്റെ കണ്ണിൽപ്പെട്ടു. ബാല്യകൗതുകത്തോടെ അത് പറിക്കാൻ പറ്റുമോ എന്ന് ചോദിച്ച എന്നെ വിലക്കി അത് കോട്ടക്കൽ എസ്റ്റേറ്റാണെന്ന് കൂടെ വന്ന ആൾ പറഞ്ഞു. ഒരു പക്ഷെ, അന്നാ നെല്ലിക്കാ ഭംഗിക്കൊപ്പമായിരിക്കാം ആദ്യമായി ഞാൻ കോട്ടക്കൽ എന്ന് കേൾക്കുന്നത്. മുതിർന്നപ്പോഴാണ് പതിനഞ്ചര ഏക്കറിൽ പരന്നുകിടക്കുന്ന കോട്ടക്കൽ ഔഷധത്തോട്ടത്തിന്റെ പ്രാധാന്യം എനിക്ക് മനസ്സിലായത്. ഔഷധസസ്യങ്ങൾ സമൃദ്ധമായുള്ള പശ്ചിതഘട്ടവനങ്ങളിൽനിന്നാണ് പണ്ടുകാലത്ത് മരുന്നുകൾക്ക് വേണ്ടവ ശേഖരിച്ചിരുന്നത്. എന്നാൽ വനനശീകരണം വ്യാപകമായതോടെ ഔഷധസസ്യങ്ങൾക്ക് ക്ഷാമമായി. ആ ഘട്ടത്തിൽ, പാലക്കാടൻ മണ്ണിൽ ദുർലഭമായ അപൂർവസസ്യങ്ങളെ വളർത്തിയെടുത്ത് മരുന്നുകൾക്കായി ഉപയോഗപ്പെടുത്തുവാനുള്ള പദ്ധതിയെത്തുടർന്നാണ് ആര്യവൈദ്യശാല കാഞ്ഞിരപ്പുഴയിൽ ഔഷധസസ്യകൃഷി ആരംഭിച്ചത്. മനുഷ്യന്റെ ആരോഗ്യത്തെയും ആയുസ്സിനെയുംപ്രതി ഒരു ആതുരശുശ്രൂഷാ കേന്ദ്രം ആവിഷ്കരിച്ച കരുണാനിബദ്ധമായ പദ്ധതികളിൽ പ്രാമാണിക സ്ഥാനത്ത് കാഞ്ഞിരപ്പുഴ ഔഷധത്തോട്ടം ഉണ്ടാകും.
കോട്ടക്കൽ ആര്യവൈദ്യശാലയുടെയും ഡോ.പി.കെ.വാര്യരുടെയും മഹത്വങ്ങൾ എത്രയെഴുതിയാലും തീരില്ല, എത്ര വർണ്ണിച്ചാലും അധികവുമല്ല. 2003 സെപ്റ്റംബർ 23 ന് കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അന്നത്തെ രാഷ്‌ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ വാക്കുകൾ കടമെടുക്കുകയാണ്. “ജനങ്ങളുടെ രോഗാതുരതകളും വേദനകളും അകറ്റാൻ ഒരു ഡോക്ടർക്ക് കഴിഞ്ഞാൽ അതോടെ അദ്ദേഹം അവരുടെ ജീവിതത്തിന്റെ ഭാഗമായി, അവരുടെ ഈശ്വരനായി മാറും… ഡോക്ടർ നൽകുന്ന ഉപദേശങ്ങൾ ആചാര്യൻ പകർന്നു നൽകുന്നതായി കരുതി ഏറ്റെടുക്കും … ആ അവസരത്തിൽ രോഗിയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമൂഹത്തിനും ആരോഗ്യകരമായ ജീവിത രീതി എന്ന നന്മനിറഞ്ഞ സന്ദേശം നൽകുവാൻ ഡോക്ടർക്ക് കഴിയും … അതിലൂടെ രാഷ്‌ട്രത്തിന്റെ ആരോഗ്യം അഭിവൃദ്ധിപ്പെടും !!! ” – ഇന്ന് കോട്ടക്കൽ കൈലാസമന്ദിരത്തിലെ പദ്മഭൂഷൺ ഡോ.പി.കെ.വാര്യർക്ക് ജന്മദിനമാണ്. ആയുർസാധനയുടെ ശതപൂർണ്ണിമാപ്രൗഢിയിൽ അദ്ദേഹം വിളങ്ങുമ്പോൾ , ലോകം അദ്ദേഹത്തിനുമുന്നിൽ സാഷ്ടാംഗനമസ്കാരം ചെയ്യുകയാണ് … ഈ മഹാമാരിക്കാലത്ത് അങ്ങയെപ്പോലുള്ള മഹാവൈദ്യന്മാർ സാരമുപദേശിച്ച് ഞങ്ങൾക്കൊപ്പം ഉള്ളത് വലിയ ആത്മബലമാണ്. ശ്രീധന്വന്തരീമൂർത്തിയുടെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്‌ക്കുണ്ടാകാൻ പ്രാർത്ഥിച്ചുകൊണ്ട് ഹൃദയത്തിൽനിന്നും ഒരായിരം ജന്മദിനാശംസകൾ
Comments