കണ്ണൂർ: സിപിഐ എമ്മിൽ നിന്നും സി സജേഷിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചതായി സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റി. സജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേയ്ക്ക് സസ്പെന്റ് ചെയ്തുവെന്ന് പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായി പാർട്ടി വിലയിരുത്തി. നേരത്തെ ഡിവൈഎഫ്ഐയും സജേഷിനെ പുറത്താക്കിയിരുന്നു.
‘ക്വട്ടേഷൻ സംഘം ഉപയോഗിച്ച വാഹനം അഞ്ചരക്കണ്ടി ഏരിയയിലെ ചെമ്പിലോട് ലോക്കലിൽ പെടുന്ന കോയ്യോട് മൊയ്യാരം ബ്രാഞ്ച് അംഗമായ സജേഷിന്റെതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് ക്വട്ടേഷൻ സംഘത്തെ സഹായിക്കുന്നതും പാർട്ടിയുടെ യശസ്സിന് വലിയ കളങ്കമേൽപ്പിച്ചതുമാണ്. അതിനാൽ സജേഷിനെ സസ്പെന്റ് ചെയ്യുന്നു’വെന്നും സിപിഐഎം പ്രസ്താവനയിലൂടെ അറിയിച്ചു.
സജേഷിന്റെ ഉടമസ്ഥതയിലുള്ള ചുവന്ന മാരുതി സ്വിഫ്റ്റ് കാറിലാണ് അർജ്ജുൻ ആയങ്കി കരിപ്പൂരിൽ നിന്നും സ്വർണം കടത്തിയിരുന്നത്. ഈ കാർ പോലീസ് അന്വേഷിച്ചുവരികയാണ്. അർജ്ജുന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അർജ്ജുന്റെ പക്കലായിരുന്നു കാർ എന്നാണ് വിവരം.
കാർ പോലീസ് അന്വേഷിക്കുന്നതായി വിവരം ലഭിച്ചതിന് പിന്നാലെ കാർ കാണാനില്ലെന്ന പരാതിയുമായി സജേഷ് പോലീസിനെ സമീപിച്ചിരുന്നു. ആശുപത്രി ആവശ്യത്തിനായാണ് അർജ്ജുന് വാഹനം നൽകിയതെന്നാണ് സജേഷിന്റെ വാദം. എന്നാൽ കേസിൽ നിന്നും തടിയൂരാനുള്ള ശ്രമമാണ് സജേഷിന്റേത് എന്നാണ് നിഗമനം.
Comments