ന്യൂഡൽഹി: കൊറോണ വാക്സിന്റെ രണ്ട് ഡോസും എടുത്തവരിൽ രോഗം ബാധിച്ച് മരണപ്പെട്ടത് രണ്ട് ശതമാനം മാത്രമെന്ന് കേന്ദ്രസർക്കാർ കേന്ദ്രസർക്കാർ. ഒരു ഡോസ് സ്വീകരിച്ചവരിൽ മരണത്തിൽ നിന്നും സംരക്ഷണം ലഭിച്ചത് 92 ശതമാനം പേർക്കാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പഞ്ചാബിലെ പോലീസ് ഉദ്യോഗസ്ഥരിൽ നടത്തിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഛണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചാണ് പഠനം നടത്തിയത്. പഞ്ചാബ് സർക്കാരുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. നീതി ആയോഗ് അംഗം വി.കെ പോളാണ് ഇക്കാര്യം വാർത്താ സമ്മേളത്തിൽ വ്യക്തമാക്കിയത്.
പഞ്ചാബ് പോലീസിൽ 4868 പേർക്ക് വാക്സിൻ നൽകിയിരുന്നില്ല. ഇവരിൽ 15 പേർ കൊറോണ ബാധിച്ച് മരിച്ചു. ഒരു ഡോസ് വാക്സിനെടുത്ത 35,856 പേരിൽ ഒൻപത് പേർ മരിച്ചു. 42,720 പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകി. ഇവരിൽ രണ്ട് പേർ മാത്രമാണ് കൊറോണ ബാധിച്ച് മരിച്ചതെന്നും വി.കെ പോൾ അറിയിച്ചു.
ജനങ്ങളുമായി അടുത്ത് ഇടപഴകുന്നവരാണ് പോലീസ്. ഇവർക്ക് രോഗം പിടിപെടാൻ സാദ്ധ്യത കൂടുതലാണ്. ഇവരിൽ ആദ്യ ഡോസ് സ്വീകരിച്ചവരിൽ 92 ശതമാനം പേരും രണ്ട് ഡോസും സ്വീകരിച്ചവരിൽ 98 ശതമാനം പേരും കൊറോണ മരണത്തിൽ നിന്നും രക്ഷനേടി. പുതിയ പഠനം വാക്സിനെടുക്കേണ്ട ആവശ്യകത മനസിലാക്കുന്നുവെന്നും എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും വികെ പോൾ ആവശ്യപ്പെട്ടു.
Comments