അഹമ്മദാബാദ്: ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടർച്ച ഉറപ്പുവരുത്തുന്ന ഏക നേതാവാണ് നരേന്ദ്രമോദിയെന്ന് അമിത് ഷാ പറഞ്ഞു. ഗാന്ധിനഗറിലെ 244 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ പലതരം നേതാക്കളെ കണ്ടിട്ടുണ്ട്. ചിലർ തോന്നിയ സമയത്ത് അവരുടെ വികസന പദ്ധതികൾ പൂർത്തിയാക്കുന്നു. എന്നാൽ, മോദിയെപ്പോലെ വികസനം ഉറപ്പാക്കാൻ കഠിന പരിശ്രമം നടത്തുന്ന നേതാക്കളുമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. മോദിയുടെ 14 വർഷം നീണ്ട ഭരണകാലയളവിൽ ഗുജറാത്തിന് ഏറെ നേട്ടങ്ങളുണ്ടായെന്നും അമിത് ഷാ വ്യക്തമാക്കി.
സിവിക് സെന്റർ, ബോപലിൽ 150 വിദ്യാർഥികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാൻ സൗകര്യമുള്ള വായനാമുറി, ഖുമയിൽ കുടിവെള്ള പദ്ധതി, കമ്യൂണിറ്റി ഹാൾ തുടങ്ങിയവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുമയിലെ ജലവിതരണ പദ്ധതി നഗരത്തിലെ 35,000ത്തോളം വീടുകൾക്ക് ഗുണം ചെയ്യും. 30 വർഷമെങ്കിലും ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഈ പദ്ധതികൾക്ക് പുറമെ വെസ്റ്റേൺ റെയിൽവേയുടെ വിവിധ വികസനപദ്ധതികൾക്കും അമിത് ഷാ തുടക്കമിട്ടു.
വാക്സിനേഷനിലൂടെ കൊറോണയിൽ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാനുള്ള സജീവ പദ്ധതികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ 45 വയസ്സിനു മുകളിലുള്ള 86 ശതമാനം പേർക്കും 18നും 45നും ഇടയിൽ പ്രായമുള്ള 32 ശതമാനം പേർക്കും വാക്സിൻ ലഭിച്ചു. മറ്റുള്ളവരും വൈകാതെ വാക്സിനേഷൻ പൂർത്തിയാക്കണമെന്നും ഷാ അഭ്യർഥിച്ചു. ജനങ്ങളിൽ വാക്സിൻ ബോധവത്കരണം നടത്താനും ഭക്ഷ്യധാന്യം എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അദ്ദേഹം ഗുജറാത്തിലെ പാർട്ടി പ്രവർത്തകരോട് നിർദ്ദേശിക്കുകയും ചെയ്തു.
Comments