തിരുവനന്തപുരം: സ്ത്രീധന നിരോധനത്തിനെതിരെ ശക്തമായ ക്യാംപെയിൻ സർവ്വകലാശാലകൾ തുടരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരെയുള്ള ബോണ്ടിൽ ഒപ്പ് വെയ്ക്കണം. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാൻ വിദ്യാർത്ഥികളെ ബോധവത്കരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. എറണാകുളം ഗസ്റ്റ് ഹൗസിൽ വൈസ് ചാൻസിലർമാരുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾ അഡ്മിഷൻ എടുക്കുന്ന സമയത്ത് തന്നെ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയിൽ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. എല്ലാ മനുഷ്യരുടേയും ആവശ്യമാണ്. മാദ്ധ്യമങ്ങൾ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കിൽ ഇത് വിജയിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
കേരളത്തിന്റെ സാമ്പത്തികവും സാസ്കാരികവുമായ മണ്ഡലത്തിൽ സ്ത്രീകൾ വലിയ സംഭാവനയാണ് നൽകുന്നത്. തന്റെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും പലരും തന്നെ ബന്ധപ്പെട്ടിരുന്നു. ബോണ്ട് നടപ്പാക്കുന്ന കാര്യത്തിൽ ഈ മാസം 21ന് വൈസ് ചാൻസിലറുമായി വീണ്ടും യോഗം ചേരുമെന്നും ഗവർണർ അറിയിച്ചു.
Comments