ന്യൂഡൽഹി: ഓഗസ്റ്റ് മുതൽ ഡിസംബർ വരെ വിതരണം ചെയ്യാനാവശ്യമായ കൊറോണ പ്രതിരോധ വാക്‌സിന് ഓർഡർ നൽകി കേന്ദ്രസർക്കാർ. അഞ്ച് മാസം വിതരണം ചെയ്യാനാവശ്യമായ 66 കോടി ഡോസ് വാക്‌സിനുള്ള ഓർഡർ കേന്ദ്രം നിർമ്മാണ കമ്പനികൾക്കു നൽകി. കൊവിഷീൽഡിന്റെ 37.5 കോടിയും കൊവാക്‌സിന്റെ 28.5 കോടിയും ഡോസ് ആണ് സർക്കാർ വാങ്ങുക.
വാക്‌സിൻ നിർമ്മാണ കമ്പനികളിൽ നിന്നും വാങ്ങുന്ന കൊറോണ വാക്‌സിന്റെ വിലയും കേന്ദ്രസർക്കാർ പുതുക്കിയിട്ടുണ്ട്. സെറം ഇൻസ്റ്റിറ്റിയൂട്ടിൽനിന്നു വാങ്ങുന്ന കൊവിഷീൽഡിന് നികുതി ഉൾപ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കിൽനിന്നു വാങ്ങുന്ന കൊവാക്‌സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു.
നികുതി ഇല്ലാതെ 205 രൂപയാണ് കൊവിഷീൽഡിന്റെ വില, കൊവാക്‌സിന് 215 രൂപയും. നിലവിൽ 150 രൂപയ്‌ക്കാണ് കമ്പനികൾ കേന്ദ്ര സർക്കാരിന് രണ്ടു വാക്‌സിനും നൽകുന്നത്. വാക്‌സിൻ ഉത്പാദനം കൂട്ടണമെന്നും വാക്‌സിൻ നിർമ്മാതാക്കളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂൺ 21ന് പുതിയ വാക്‌സിൻ നയം നിലവിൽ വന്ന ശേഷം സംസ്ഥാനങ്ങൾക്ക് വാക്‌സിൻ പൂർണമായും നൽകുന്നത് കേന്ദ്ര സർക്കാരാണ്. സ്വകാര്യ ആശുപത്രികൾ മാത്രമാണ് ഇപ്പോൾ കമ്പനികളിൽനിന്നു നേരിട്ടു വാങ്ങുന്നത്. നേരത്തെ സംസ്ഥാന സർക്കാരുകൾക്കും കമ്പനികളിൽ നിന്നും വാക്‌സിൻ വാങ്ങാമായിരുന്നു. പുതിയ നയം അനുസരിച്ച് ഉത്പാദനത്തിന്റെ 75 ശതമാനവും കേന്ദ്ര സർക്കാർ വാങ്ങും.
















Comments