ന്യൂഡൽഹി : പ്രധാനമന്ത്രിയുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും ഫോൺ വിവരങ്ങൾ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയതായി സൂചനയുണ്ടെന്ന് രാജ്യസഭാ എംപി സുബ്രമഹ്ണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇസ്രായേൽ നിർമ്മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയിരിക്കുന്നതെന്നാണ് സൂചന. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, ആർഎസ്എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, മാദ്ധ്യമ പ്രവർത്തകർ എന്നിവരുടെ വിവരങ്ങളാണ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയിരിക്കുന്നതെന്നും സുബ്രമഹണ്യൺ സ്വാമി പറഞ്ഞു.
വാഷിംഗ്ടൺ പോസ്റ്റ്, ലണ്ടൻ ഗാർഡിയൻ എന്നീ മാദ്ധ്യമങ്ങൾ ചോർത്തിയ വിവരങ്ങൾ പുറത്തുവിടുമെന്നാണ് അഭ്യൂഹം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
2019 ഒക്ടോബറിൽ പെഗാസസ് ഉപയോഗിച്ച് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാട്‌സ് ആപ്പിന്റെ വെളിപ്പെടുത്തൽ വലിയ വാർത്തയായിരുന്നു. ഇന്ത്യക്കാരുൾപ്പെടെ 1400 വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്.ഇസ്രായേൽ നിരീക്ഷണ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പാണ് പെഗാസസ് സോഫ്റ്റ്‌വെയറിന്റെ നിർമ്മാതാക്കൾ.
Strong rumour that this evening IST, Washington Post & London Guardian are publishing a report exposing the hiring of an Israeli firm Pegasus, for tapping phones of Modi’s Cabinet Ministers, RSS leaders, SC judges, & journalists. If I get this confirmed I will publish the list.
— Subramanian Swamy (@Swamy39) July 18, 2021
















Comments