ന്യൂഡൽഹി: റഷ്യയുടെ സ്പുട്നിക് വാക്സിൻ രാജ്യത്തിന് പുറത്ത് ആദ്യം നിർമ്മിക്കുക ഇന്ത്യയിൽ. സ്പുട്നിക് വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡിസിജിഐ അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമായിരിക്കുന്നത്.
രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. വാക്സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമായി അധികൃതർ ആശയവിനിമയം നടത്തിയതായാണ് സൂചന. വാക്സിൻ നിർമ്മാണത്തിനായി സ്ഥലവും സൗകര്യവും സർക്കാർ ലഭ്യമാക്കണമെന്നാണ് റഷ്യയുടെ പ്രധാന ആവശ്യം.
പ്രദേശത്തെ സ്വഭാവ സവിശേഷത, വെള്ളത്തിന്റെ ലഭ്യത എന്നിവയെല്ലാം വിലയിരുത്തിയ ശേഷമാകും നിർമ്മാണ അനുമതി സംബന്ധിച്ച് അന്തിമവിവരങ്ങൾ പുറത്തുവരുകയുള്ളൂ. വാക്സിൻ നിർമ്മാണത്തിനായി ആദ്യ പരിഗണനയുള്ള സംസ്ഥാനം ഗുജറാത്താണെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഏപ്രിലിലാണ് സ്പുട്നിക്ക് വാക്സിന് രാജ്യത്ത് അനുമതി ലഭിച്ചത്. ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്.
Comments