ന്യൂഡൽഹി : ഡൽഹിയിൽ കൊല്ലപ്പെട്ട ഒൻപത് വയസുകാരിയായ പെൺകുട്ടിയുടെ കുടുബത്തോടൊപ്പമുള്ള ചിത്രം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത സംഭവം പോക്സോ നിയമത്തിന്റെ ലംഘനമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. പീഡനത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിത്വം പരസ്യമാക്കി എന്നാരോപിച്ച് ട്വിറ്റർ ഇന്ത്യയ്ക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. ട്വീറ്റ് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.
രാജ്യതലസ്ഥാനത്ത് ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം അക്രമികൾ കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തെയാണ് രാഹുൽ ഗാന്ധി സന്ദർശിച്ചത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബവുമായി വാഹനത്തിലിരുന്ന് സംസാരിക്കുന്ന ചിത്രം രാഹുൽ ട്വിറ്ററിലൂടെ പങ്കുവെച്ചു. മാതാപിതാക്കളുടെ മുഖവും ചിത്രത്തിൽ വ്യക്തമായി കാണാം.
എന്നാൽ കോൺഗ്രസ് നേതാവ് പോക്സോ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചത് എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വീറ്റ് ചെയ്യുന്നത് കുട്ടിയെ തിരിച്ചറിയാൻ ഇടയാക്കുന്നു. പോക്സോ നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും അതിനാൽ രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് നൽകണമെന്നും ബാലാവകാശ കമ്മീഷൻ ട്വിറ്റർ ഇന്ത്യയോട് ആവശ്യപ്പെട്ടു. ട്വീറ്റ് നീക്കം ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
ഞാറാഴ്ചയാണ് ഡൽഹിയിലെ കന്റോൺമെന്റ് പ്രദേശത്ത് ഒൻപത് വയസുകാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. തുടർന്ന് അക്രമികൾ മൃതദേഹം ബലമായി ദഹിപ്പിക്കുകയായിരുന്നു.
Comments